കൊറോണ തിരിച്ചടിയായി; നട്ടം തിരിഞ്ഞ് കണ്ണൂര്‍ വിമാനത്താവളം
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ നിന്നുള്ള നാലിലൊന്ന് സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ട് പോകാത്ത സ്ഥിതിയിലാണ്.
Samayam Malayalam 22 Mar 2020, 12:21 pm
മട്ടന്നൂർ: രാജ്യമാകെ പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് രോഗബാധ കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. ഉദ്ഘാടനം കഴിഞ്ഞു ഒന്നരവർഷം പിന്നിടുമ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുകയാണ് ഈ നവാഗത വിമാനത്താവളം. കൊവിഡ് 19 പ്രതിരോധത്തിന് ഭാഗമായി രാജ്യാന്തര സർവീസുകൾ താൽക്കാലികമായി നിർത്തലാക്കിയ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവള വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ, മസ്കത്ത് സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്. കുവൈത്ത് സൗദി എന്നിവിടങ്ങളിൽ രാജ്യാന്തര യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മറ്റ് സർവീസുകളും ഗോ എയറും ഇൻഡിഗോയും അടക്കം എല്ലാ രാജ്യാന്തര സർവീസുകളും താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതോടെ പ്രതിദിനം 13 ആഭ്യന്തര സർവീസുകൾ മാത്രമാണ് കണ്ണൂരിൽനിന്ന് ഇപ്പോൾ നടത്തുന്നത്.
Also Read: കൊവിഡ് 19: ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 324; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 77 പേര്‍ക്ക്
കൊറോണ സമൂഹ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര ടെർമിനലിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധന തുടരുകയാണ്. യാത്രക്കാരുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സമ്മർ ഷെഡ്യൂളിന്റെ തുടക്കത്തിൽ സർവീസുകൾ എല്ലാം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ ഇതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
സാഹചര്യം വഷളായതിനെ തുടർന്ന് സർക്കാർ സഹായം ഉണ്ടെങ്കിൽ മാത്രമേ കണ്ണൂർ വിമാനത്താവളത്തിന് പ്രതിമാസ ചെലവുകൾ പോലും നടക്കുകയുള്ളൂ. ജീവനക്കാരുടെ ശമ്പളവും മറ്റ് ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ആയി മൂന്ന് കോടിയിലേറെ ചെലവാണ് വിമാനത്താവളത്തിനുള്ളത്. സംസ്ഥാന സർക്കാർ കടമെടുക്കുന്ന ഇരുപത്തിനായിരം കോടിയിൽ നിന്നും കാര്യമായ ധനസഹായം കിയാൽ പ്രതിക്ഷിക്കുന്നുണ്ട്.