ആപ്പ്ജില്ല

സമരം ചെയ്യാൻ ആരാണ് അനുവാദം നല്‍കിയതെന്ന് കെജ്രിവാളിനോട് കോടതി

ആരുടെയെങ്കിലും വീട്ടിലോ ഓഫീസിലോ സമരം ചെയ്യാൻ അനുവാദമില്ലെന്ന് കോടതി

Samayam Malayalam 18 Jun 2018, 2:23 pm
ന്യൂഡൽഹി: ഐഎെസുകാരുടെ നിസഹകരണത്തിനെതിരെ ഡൽഹി ലഫ്റ്റനൻ്റ് ഗവര്‍ണറുടെ വസതിയിൽ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തിൽ കുത്തിയിരിപ്പ് നടത്താൻ ആരാണ് അനുവാദം തന്നതെന്ന് കോടതി ചോദിച്ചു. കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ പ്രതിഷേധം എട്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇത് ചോദിച്ചത്.
Samayam Malayalam kejriwal


ലഫ്റ്റനന്‍റ് ഗവര്‍ണറുടെ വീട്ടിൽ നടത്തുന്ന ധര്‍ണയെ സമരമെന്ന് വിളിക്കാനാകില്ലെന്നും ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു.വ്യക്തിപരമായ തീരുമാനത്തിന്‍റെ പുറത്താണ് സമരമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരത്തിൽ സമരം ചെയ്യാൻ ആരാണ് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.

അരവിന്ദ് കെജ്രിവാളിനു പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജയിൻ, ഗോപാൽ റായ് എന്നിവരാണ് നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് സത്യേന്ദര്‍ ജയിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്