ആപ്പ്ജില്ല

സ്വർണക്കടത്ത്: '90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ?'; യുഎപിഎയ്ക്ക് തെളിവ് ചോദിച്ച് കോടതി

എൻഐഎയുടെ വാദങ്ങള്‍ അന്വേഷണം തുടരാൻ പര്യാപ്തമാണെന്ന് നിരീക്ഷിച്ച കോടതി അതിന് പ്രതികള്‍ എന്തിനാണ് കസ്റ്റഡിയിൽ കഴിയുന്നതെന്ന് ചോദിച്ചു.

Samayam Malayalam 7 Oct 2020, 5:29 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് എൻഐഎയോട് തെളിവ് ചോദിച്ച് കോടതി. വിമാനത്താവളങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടക്കുന്നതായി ഇന്‍റലിജൻസ് അറിയിച്ചിരുന്നുവെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നുമായിരുന്നു എൻഐഎ കോടതിയിൽ വാദിച്ചത്. എന്നാൽ സ്വര്‍ണക്കടത്ത് കേസിനെ തീവ്രവാദവുമായി എങ്ങനെ ബന്ധിപ്പിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.
Samayam Malayalam swapna suresh
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. പ്രതീകാത്മക ചിത്രം. Photo: The Times of India/File


ഭീകരവാദം തെളിയിക്കാൻ ഒരു തെളിവും ഹാജരാക്കാൻ ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിൻ്റെ വാദം. യുഎപിഎ ചുമത്താനുള്ള കുറ്റം നിലനിൽക്കാനുള്ള എന്തു തെളിവാണ് കൈവശമുള്ളതെന്ന് അന്വേഷണ ഏജൻസിയോടു കോടതി ചോദിച്ചു. "90 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ?" കോടതി ചോദിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികളിൽ പലരും സ്വര്‍ണ ബിസിനസ് നടത്തുന്നവരാണെന്നും ഇതിനെ എങ്ങനെയാണ് തീവ്രവാദവുമായി ബന്ധിപ്പിക്കുന്നതെന്നും കോടതി ചോദിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: 'ശിവശങ്കറെ കണ്ടത് ആറ് തവണ; ജോലിയ്ക്കായി ഇടപെട്ടു'; മുഖ്യമന്ത്രിയും ഉണ്ടായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി

കള്ളക്കടത്ത് നടന്നുവെന്നത് ശരിയാണെന്നും എന്നാൽ ഇതിനെ തീവ്രവാദവും യുഎപിഎയുമായി എങ്ങനെ ബന്ധിപ്പിക്കുമെന്നുമായിരുന്നു കോടതിയുടെ ചോദ്യം. "കള്ളക്കടത്ത് കേസിലെല്ലാം യുഎപിഎ ആണോ പ്രതിവിധി?" കോടതി ചോദിച്ചു. സാമ്പത്തികനേട്ടമുണ്ടാക്കനല്ല കള്ളക്കടത്ത് എന്ന വാദം എങ്ങനെയാണ് നിലനിൽക്കുന്നതെന്നും കോടതി അന്വേഷണ ഏജൻസിയോടു ചോദിച്ചു. കേസ് ഡയറി പരിശോധിച്ചപ്പോള്‍ അങ്ങനെ ഒന്നും കണ്ടില്ലെന്നും രാജ്യത്തിൻ്റെ സൗഹൃദം തകര്‍ക്കുന്ന രീതിയിൽ പ്രവര്‍ത്തിച്ചതിന് തെളിവുണ്ടോ എന്ന ചോദ്യവും കോടതി ഉയര്‍ത്തി.

കസ്റ്റംസ് ചുമത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും യുഎപിഎ ചുമത്തപ്പെട്ടതിനാൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇതുവരെ പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ പരാമർശങ്ങൾ.

Also Read: ഹാഥ്രസ് പ്രതികളെ ന്യായീകരിച്ച് രംഗത്തെത്തിയ അഞ്ച് ബിജെപി നേതാക്കൾ

അതേസമയം, സ്വര്‍ണക്കടത്ത് നടക്കുന്ന വിവരം കേന്ദ്ര ഇൻ്റലിജൻസ് അറിയിച്ചിരുന്നുവെന്നും പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായി അറിവുണ്ടെന്നുായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ വിശദീകരണം. മുംബൈ ഭീകരാക്രമണം നടത്താൻ ദാവൂദ് ഇബ്രാഹിമിൻ്റെ സംഘം സ്വര്‍ണക്കടത്ത് വഴിയാണ് പണം കണ്ടെത്തിയതെന്നും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും എൻഐഎ വാദിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എൻഐഎയുടെ വാദങ്ങള്‍ അന്വേഷണം തുടരാൻ പര്യാപ്തമാണെങ്കിലും പ്രതികള്‍ എന്തിനാണ് കസ്റ്റഡിയിൽ തുടരുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ ഡിജിറ്റൽ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്