ആപ്പ്ജില്ല

ജലന്ധർ ബിഷപ്പിൻ്റെ ഫോൺ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി

ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന ആവശ്യവുമായി വിശ്വാസികള്‍

Samayam Malayalam 16 Jul 2018, 11:52 am
പാലാ: കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ഫോൺ രേഖകള്‍ ഹാജരാക്കാൻ പാലാ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. 18-ാം തീയതിയ്ക്ക് മുൻപായി രേഖകള്‍ ഹാജരാക്കാൻ എയര്‍ടെൽ, ബിഎസ്എൻഎൽ സേവനദാതാക്കളോടാണ് കോടതി ആവശ്യപ്പെട്ടത്.
Samayam Malayalam jalandhar bishop


സംഭവം നടന്നുവെന്ന് പറയപ്പെടുന്ന 2014 മുതൽ 2016 വരെയുള്ള കാലയളവിലെ ഫോൺ രേഖകള്‍ ഹാജരാക്കാൻ അന്വേഷണസംഘം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് കമ്പനികള്‍ തയ്യാറായിരുന്നില്ല. ആവശ്യമെങ്കിൽ 2016ന് ശേഷമുള്ള രേഖകള്‍ ഹാജരാക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രസ്തുത കാലയളവിൽ പലപ്പോഴായി അര്‍ധരാത്രിയിലുള്‍പ്പെടെ ബിഷപ്പ് ഫോണിൽ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കന്യാസ്ത്രി മൊഴി നല്‍കിയിരുന്നു. മൊബൈൽ രേഖകള്‍ പരിശോധിച്ച് ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണത്തിനാണ് അന്വേഷണസംഘം ഒരുങ്ങുന്നത്.

ഇതിനിടെ കുറ്റാരോപിതനായ ബിഷപ്പ് അന്വേഷണവിധേയമായി തൽസ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് ജലന്ധറിലെ വിശ്വാസികള്‍ രംഗത്തെത്തി. പീഡനം ആരോപിക്കുന്ന കന്യാസ്ത്രി തങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും തങ്ങളുടെ പെൺകുട്ടികള്‍ക്ക് എങ്ങനെയാണ് സഭ സംരക്ഷണം ഒരുക്കുകയെന്നും വിശ്വാസികള്‍ ചോദ്യമുയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്