കൊവിഡ് 19 വൈറസുകളെ പ്രതിരോധിക്കുന്നതിനായി വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഇനിയങ്ങോട്ടുള്ള നാളുകളില്‍ ഏവരും മാസ്കുകള്‍ ഉപയോഗിക്കുന്നത് ശീലമാക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇന്ന് മുതല്‍ സംസ്ഥാനത്ത് മാസ്കുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. അതേസമയം പൊതുനിരത്തിൽ മാസ്ക് ധരിക്കാത്തതിനാൽ 954 കേസുകള്‍ ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം നാല് മണിവരെ മാത്രമുള്ള കണക്കാണിത്.
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കെതിരെ കേസും പിഴയും ചുമത്താനാണ് തീരുമാനം. ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസെടുക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്കെതിരെ ആദ്യം 200 രൂപ പിഴ ചുമത്തും. വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കില്‍ 5000 രൂപയായിരിക്കും പിഴയായി ഈടാക്കുക. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നാലും ഇത്തരം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നല്‍കിയത്.
Also Read: സൈക്കിള്‍ കിറ്റിനുള്ള തുകയും കോഴിമുട്ടയും ദുരിതാശ്വാസത്തിന്; കൃഷിയിലും കരുതലിലും അഷ്കർ മാതൃക
സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചത്. വീടുകളിൽ നിർമ്മിക്കുന്ന തുണികൊണ്ടുള്ള മാസ്ക്ക്, തോർത്ത്, തൂവാല എന്നിവയെല്ലാം മുഖാവരണമായി ഉപയോഗിക്കാവുന്നതാണ്. മാസ്കുകള്‍ എല്ലാവരും ഉപയോഗിക്കണം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാർത്ഥികൾക്കും മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.