ഡോ. ജോ ജോസഫ് നാടിന്‍റെ ജനകീയ ഡോക്ടറായി മാറിക്കഴിഞ്ഞെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കളുടെ നേതൃത്വത്തിലാണ് സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. ഈ വേളയിലാണ് ഇടതുനേതാവ് വിജയപ്രതീക്ഷ പങ്കുവെച്ചിരിക്കുന്നത്. സ്വരാജ് പറഞ്ഞത് എന്തെന്ന് അറിയാം.
പല മണ്ഡലങ്ങളും പിടിച്ചത് ഉപതെരഞ്ഞെടുപ്പിൽ
ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച ജയം നേടാൻ കഴിഞ്ഞ ചരിത്രമാണ് ഇടതുമുന്നണിക്കുള്ളതെന്നാണ് എം സ്വരാജ് പറയുന്നത്. 'കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന് ബാലികേറാമലയെന്ന് കണക്കാക്കപ്പെടുന്ന പല മണ്ഡലങ്ങളും പിടിച്ചത് ഉപതെരഞ്ഞെടുപ്പിലൂടെയാണ്.' എം സ്വരാജ് പറഞ്ഞു. ഇത് ചരിത്രമാണെന്നും പ്രചാരണം ഈ ഘട്ടത്തിലെത്തി നിൽക്കെ സ്ഥാനാർഥി നാടിന്‍റെ പ്രിയങ്കരനായി മാറിയെന്നും പറഞ്ഞുകൊണ്ടാണ് സ്വരാജിന്‍റെ വാക്കുകൾ.
ഇടതുപക്ഷം 100 തികയ്ക്കും
"കോന്നിയും, ഇടതുപക്ഷം മൂന്നാംസ്ഥാനത്തായിരുന്ന വട്ടിയൂർക്കാവും ജയിച്ചത് അടുത്തകാലത്താണ്. അതുമായി താരതമ്യം ചെയ്താൽ തൃക്കാക്കരയിൽ വളരെ എളുപ്പത്തിൽ ജയിക്കാൻ കഴിയുന്നതാണ്. ഇത് ചരിത്രമാണ്, പക്ഷേ ഈ തെരഞ്ഞെടുപ്പിന്‍റെ പ്രചചരണം ഈ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ രാഷ്ട്രീയത്തിന് അതീതമായി ഇടതുപക്ഷ മുന്നണിയിടെ സ്ഥാനാർഥി ഡോ. ജോ ജോസഫിന് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്. ഈ നാടിന്‍റെ ഒരു ജനകീയ ഡോക്ടറായി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തീർച്ചയായും ഇടതുപക്ഷത്തെ 99 ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ 100 ആയി മാറും. ഇടതുപക്ഷത്തിന്‍റെ നൂറാമത്തെ സാമാജികനായി ജോ ജോസഫ് തെരഞ്ഞെടുക്കപ്പെടും എന്ന ഉറച്ച പ്രതീക്ഷയും വിശ്വാസവുമാണ് നമുക്കുള്ളത്." എം സ്വരാജ് പറഞ്ഞു.
എറണാകുളത്തും ഇടത് ജയം ഉപതെരഞ്ഞെടുപ്പിൽ
എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാലും യുഡിഎഫിന് ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറിയിട്ടുണ്ടെന്ന് വ്യക്തമാകും. 2008ലെ മണ്ഡല പുനർനിർണയത്തോടെയാണ് തൃക്കാക്കര നിയമസഭാമണ്ഡലം നിലവിൽ വന്നത്. എറണാകുളം നിയോജക മണ്ഡലത്തിന്‍റെയും തൃപ്പൂണിത്തറ മണ്ഡലത്തിന്‍റെയും ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് മണ്ഡലം രൂപീകരിക്കുന്നത്. എന്നാൽ ഇന്നത്തെ തൃക്കാക്കരയുടെ ഒരു ഭാഗം ഉൾപ്പെടുന്ന പഴയ എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിനെ വീഴ്ത്തി ഇടതുപക്ഷം ജയിച്ചിരുന്നു. അതും ഒരു ഉപതെരഞ്ഞെടുപ്പിലായിരുന്നു.
1987ൽ കോൺഗ്രസിന് വീഴ്ത്തി
1970 മുതൽ 82 വരെ എറണാകുളത്ത് തുടർച്ചയായി വിജയിച്ച മുൻ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് എൽ ജേക്കബ് 1987ൽ സിറ്റിങ്ങ് സീറ്റിൽ പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് സ്വതന്ത്രനായെത്തിയ എംകെ സാനുവായിരുന്നു ജേക്കബിനെ വീഴ്ത്തി കോൺഗ്രസിനെ ഞെട്ടിച്ചത്. അന്ന് യുഡിഎഫിന് തിരിച്ചടിയായത്, ജേക്കബിനെതിരെ മത്സരിച്ച കോൺഗ്രസിലെ വിമത സ്ഥാനാർഥിയുടെ സാന്നിധ്യമായിരുന്നു. ഇതിന് സമാനമായി എറണാകുളം ലോക്സഭ തെരഞ്ഞെടുപ്പിലും വിമത പ്രശ്നം കോൺഗ്രസിനെ വീഴ്ത്തിയിട്ടുണ്ട്. 1996ൽ സേവ്യർ അറക്കൽ എന്ന കോൺഗ്രസ് വിമതൻ ഇടതുപക്ഷത്തിനായി മത്സരിക്കാനെത്തിയപ്പോഴാണ് മണ്ഡലം ചുവന്നത്.