ആപ്പ്ജില്ല

സനൂപിന്‍റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറുകാര്‍; കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം: കോടിയേരി

"ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍ എസ് എസ് /ബി ജെ പി - കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്" - കോടിയേരി

Samayam Malayalam 5 Oct 2020, 11:25 am
തിരുവനന്തപുരം: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സനൂപിന്റെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറുകാരാണെന്ന് കോടിയേരി പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍ എസ് എസ്/ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
Samayam Malayalam സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍


Also Read: സനൂപിന്‍റെ കൊലപാതകം: ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

'തൃശൂര്‍ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആര്‍ എസ് എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ആര്‍ എസ് എസ് കാപാലികരുടെ ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആര്‍ എസ് എസ് കാപാലികര്‍ കൊലക്കത്തി കൊണ്ട് തീര്‍ത്ത് കളഞ്ഞത്', കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്‍ച്ചയാല്‍ ഇല്ലാതാക്കാമെന്ന ആര്‍ എസ് എസ് /ബി ജെ പി - കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐ എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്', കോടിയേരി വ്യക്തമാക്കി.

Also Read: ചുരം കയറാതെ വയനാട്ടിൽ; വരുന്നത് കേരളത്തിലെ നീളമേറിയ തുരങ്കപാത: 6 കാര്യങ്ങള്‍

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയത്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണെന്ന് കോടിയേരി പറഞ്ഞു. 'ബി ജെ പിയും കോണ്‍ഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ക്രിമിനലുകളായ പ്രവര്‍ത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകള്‍ നടത്തുന്നു', അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍ എസ് എസ്/ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം. സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം', കോടിയേരി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്