പ്രവർത്തനങ്ങളിൽ പിന്നോക്കം പോയി
നിർണായക നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പാർട്ടി പിന്നോക്കം പോയെന്ന് റിപ്പോർട്ട്. ആനത്തലവട്ടം ആനന്ദൻ സംസ്ഥാന സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭ്യമായ വോട്ട് വിഹിതം ഇത്തവണ ലഭിച്ചില്ല. വോട്ട് ചോർച്ചയിൽ വിശദമായ പരിശോധന നടത്താൻ കമ്മീഷനെ നിയോഗിക്കണം. ജില്ലയിൽ സംഘടനയുടെ കെട്ടുറപ്പിന് ക്ഷതമേൽക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് തിരുത്തൽ വരുത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായെന്ന് വ്യക്തമാക്കുമ്പോഴും റിപ്പോർട്ടിൽ ആരുടെയെങ്കിലും പേരുകൾ പറയുന്നുണ്ടോ എന്ന് വ്യക്തമല്ല. റിപ്പോർട്ട് പഠിച്ച ശേഷം ആവശ്യമായ നടപടികൾ സംസ്ഥാന സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകും.
വോട്ട് വിഹിതത്തിൽ കാര്യമായ കുറവുണ്ടായി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലാകെ 50 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതം നേടാൻ കഴിഞ്ഞപ്പോൾ ഇത്തവണ വോട്ട് വിഹിതത്തിൽ കാര്യമായ കുറവ് സംഭവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനൊന്നിൽ മുഴുവൻ സീറ്റും നേടാൻ കഴിഞ്ഞപ്പോൾ ഇത്തവണ 9 സീറ്റുകളിൽ മാത്രമാണ് ജയം നേടാൻ സാധിച്ചത്. ജില്ലയിലാകെ 69, 513 വോട്ടുകളുടെ കുറവുമുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ അയ്യായിരത്തിലധികം വോട്ടുകളുടെ കുറവുണ്ടായി. ഏറ്റവുമധികം വോട്ട് കുറഞ്ഞത് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജില്ലയിലെ പല സീറ്റുകളിലും ഇടത് സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്ന വിലയിരുത്തൽ നേരത്തെ ഉണ്ടായിരുന്നു.
ആശ്വാസത്തിൻ്റെ കണക്ക് ഇരവിപുരത്ത് മാത്രം?
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ മാത്രമാണ് വോട്ട് വിഹിതം വർധിപ്പിക്കാൻ സാധിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇരവിപുരം ഒഴികെയുള്ള പത്ത് മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് വോട്ട് വിഹിതം കുറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായുമുള്ള കുറവാണിത്. പേരെടുത്ത് പറയുന്നില്ലെങ്കിലും മന്ത്രിസ്ഥാനത്ത് തുടരുന്നതിനിടെയുണ്ടായ ജാഗ്രത കുറവ് കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്. കൊല്ലം എംഎൽഎ മുകേഷിനെതിരെ ഇടതുമുന്നണിയിൽ ശക്തമായ വികാരം ഉണ്ടായിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയിലെ ഒരു വിഭാഗവും മുകേഷിനെതിരെ പ്രവർത്തനം നടത്തിയെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള പരാമർശവും റിപ്പോർട്ടിലുണ്ട്. ചില കേന്ദ്രങ്ങളിലെങ്കിലും ബിജെപി ഉണ്ടാക്കുന്ന നേട്ടങ്ങള്‍ക്ക് സംഘടനാ മികവിലൂടെ തടയിടണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
കുണ്ടറയിൽ സംഭവിച്ചത് എന്ത്?
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും സിപിഎമ്മിനെ നിരാശപ്പെടുത്തിയ പരാജയമായിരുന്നു കുണ്ടറയിൽ ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ഉണ്ടായത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മത്സരിച്ച മന്ത്രിമാരെല്ലാം മികച്ച വിജയം നേടിയപ്പോൾ പാർട്ടിയെ ഞെട്ടിച്ച തോൽവിയായിരുന്നു കുണ്ടറയിലേത്. 1987 മുതൽ അഞ്ചുതവണ കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തിയ മേഴ്‌സികുട്ടിയമ്മയെ യുഡിഎഫിലെ പി സി വിഷ്ണുനാഥാണ് പരാജയപ്പെടുത്തിയത്. കൊല്ലത്ത സിപിഎമ്മിന് മികച്ച സംഘടനാ സംവിധാനമുള്ള പ്രദേശം കൂടിയാണ് കുണ്ടറ. ഏഴു പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരിക്കുന്നത് ഒന്നിൽ മാത്രമാണ്. ജില്ലാ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണിയാണ് അധികാരത്തിലുള്ളത്. സിപിഎമ്മിന് ഇത്രയും അടിത്തറയുള്ള പ്രദേശത്താണ് മേഴ്സിക്കുട്ടിയമ്മയ്ക്ക് പരാജയം സംഭവിച്ചത്.