ആപ്പ്ജില്ല

പി മോഹനൻ്റെ നിലപാടിലെ 'ചേതോവികാരം' എന്ത്?; മുന്നിൽ പിണറായിയും പി ജയരാജനും!

കോഴിക്കോട്: പന്തീരങ്കാവിൽ യുഎപി എ ചുമത്തപ്പെട്ട് അറസ്‌റ്റിലായ അലൻ ഷുഹൈവും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പ്രസ്‌താവന പാർട്ടിക്കുള്ളിൽ ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പി ജയരാജൻ എന്നിവരുടെ നിലപാടുകളെ തള്ളി അദ്ദേഹം രംഗത്തുവന്നതാണ് പുതിയ സാഹചര്യങ്ങൾക്ക് കളമൊരുങ്ങുമെന്ന സൂചനകൾ നൽകുന്നത്. എന്നാൽ മോഹനൻ്റെ ഈ നിലപാടിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നടത്തിയ ചില നീക്കങ്ങളാണ് ഈ നിലപാട് മാറ്റത്തിന് കാരണമായത്.

Samayam Malayalam 23 Jan 2020, 7:09 pm
കോഴിക്കോട്: പന്തീരങ്കാവിൽ യുഎപി എ ചുമത്തപ്പെട്ട് അറസ്‌റ്റിലായ അലൻ ഷുഹൈവും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പ്രസ്‌താവന പാർട്ടിക്കുള്ളിൽ ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പി ജയരാജൻ എന്നിവരുടെ നിലപാടുകളെ തള്ളി അദ്ദേഹം രംഗത്തുവന്നതാണ് പുതിയ സാഹചര്യങ്ങൾക്ക് കളമൊരുങ്ങുമെന്ന സൂചനകൾ നൽകുന്നത്. എന്നാൽ മോഹനൻ്റെ ഈ നിലപാടിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നടത്തിയ ചില നീക്കങ്ങളാണ് ഈ നിലപാട് മാറ്റത്തിന് കാരണമായത്.
Samayam Malayalam cpm kozhikode district secretary p mohanan supports pantheerankavu uapa accused alan and thaha
പി മോഹനൻ്റെ നിലപാടിലെ 'ചേതോവികാരം' എന്ത്?; മുന്നിൽ പിണറായിയും പി ജയരാജനും!


അലനെയും താഹയെയും ചേർത്തുനിർത്തി പി മോഹനൻ

അലൻ ഷുഹൈബും താഹ ഫസലും കുട്ടികൾ ആണെന്നും തെറ്റ് സംഭവിച്ചാൽ തിരുത്തിയെടുക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നുമാണ് പി മോഹനൻ പറഞ്ഞത്. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്. ജയിലിലായതിനാൽ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. യുഎപിഎ കേസ് ചുമത്തിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് അദേഹം വ്യക്തമാക്കിയത്. പാർട്ടി തീരുമാനത്തിനെതിരെ ശക്തമായ ശക്തമായ നിലപാടാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയിൽ നിന്നുമുണ്ടായത്.

പി ജയരാജൻ്റെ നിലപാടിനും വിമർശനം?

അലനും താഹയ്‌ക്കും മാവോയിസ്‌റ്റ് ബന്ധമുണ്ടായിരുന്നുവെന്ന പി ജയരാജൻ്റെ പ്രസ്‌താവന തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് പി മോഹനൻ പറഞ്ഞത്. ജയരാജൻ്റെ നിലപാടുകളെക്കുറിച്ച് എന്നോട് ചോദിച്ചിട്ട് എന്താണ് കാര്യം?, ഞാൻ എന്ത് പറയാനാണ് അക്കാര്യത്തിൽ. ജയരാജനോട് ചോദിച്ചിട്ട് താൻ പറയാമെന്നുമാണ് പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ജയരാജൻ്റെ നിലപാടുകൾ തള്ളിക്കളയുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചതെന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ കൂടിയാണ് മോഹനൻ പരോക്ഷമായ നിലപാട് സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരുന്നു?

അലനും താഹയും മാവോയിസ്‌റ്റുകൾ തന്നെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയത്. ഇരുവരും ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്‌റ്റ് ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇരുവർക്കുമെതിരെയുള്ള തെളിവുകൾ പൊലീസ് സൃഷ്‌ടിച്ചതല്ലെന്നും അലനും താഹയ്‌ക്കും മാവോയിസ്‌റ്റ് ബന്ധമുണ്ടെന്നും വിശദീകരിക്കാനായി സിപിഎം രാഷ്‌ട്രീയ വിശദീകരണ യോഗം ചെരുകയും ചെയ്‌തിരുന്നു. പാർട്ടിയിൽ തന്നെ വിരുദ്ധ അഭിപ്രായമുള്ളതിനാലാണ് അത്തരമൊരു നീക്കത്തിന് പാർട്ടി തയ്യാറായത്. എന്നാൽ ഈ നിലപാടുകളെ എല്ലാം തള്ളിക്കളയുന്ന പ്രസ്‌താവനയാണ് പി മോഹനൻ നടത്തിയത്.

പി മോഹനൻ്റെ നിലപാടിന് പിന്നിൽ എന്ത്?

അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തപ്പെട്ട നടപടി പ്രതിപക്ഷം ഏറ്റെടുത്തതാണ് പി മോഹനൻ്റെ നിലപാട് മാറ്റത്തിന് കാരണമായത്. ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തിയിരുന്നു. ഈ നീക്കം തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. സ്വന്തം പ്രവർത്തകരിൽ പോലും ഈ സാഹചര്യം സമ്മർദ്ദമുണ്ടാക്കി. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ പോലും തള്ളാൻ പി മോഹനനെ പ്രേരിപ്പിച്ചത്. എന്നാൽ ഇതേ ചൊല്ലി പാർട്ടിയിൽ ഏറ്റുമുട്ടലുണ്ടായാൽ നേതൃത്വങ്ങളിൽ വിള്ളലുണ്ടാകാൻ കാരണമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്