ആപ്പ്ജില്ല

കേരളത്തെ പ്രളയത്തിൽ നിന്ന് കൈപിടിച്ചുയര്‍ത്താൻ ഒറ്റക്കെട്ടായി നാട്

കേന്ദ്രസഹായം അപര്യാപ്തമെന്ന പരാതിയ്ക്കിടെയിലും കൈത്താങ്ങായി വൻ സംഭാവനകളുമായി പ്രമുഖര്‍

Samayam Malayalam 13 Aug 2018, 6:48 pm
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താൻ ഒറ്റക്കെട്ടായി നാട്. ഒരാഴ്ചയിലധികം നീണ്ട കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തിനുണ്ടായ നഷ്ടം 8316 കോടിയിലധികമാണെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അടിയന്തരഫണ്ടായി 1220 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അനുവദിച്ചത് 100 കോടി രൂപ മാത്രമാണ്. കൂടുതൽ തുക അനുവദിക്കാൻ തയ്യാറാണെന്നും നഷ്ടം വിലയിരുത്താനായി കേന്ദ്രസംഘത്തെ വീണ്ടും അയയ്ക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
Samayam Malayalam kerala floods.


മഴക്കെടുതി നേരിടുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ പത്തുകോടി രൂപയും തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും കേരളത്തിന് അനുവദിച്ചു. പുതുച്ചേരി മുഖ്യമന്ത്രിഒരു കോടി രൂപയും സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.

കേരളത്തിന് കൈത്താങ്ങായി അഞ്ച് കോടി രൂപയുടെ ഫണ്ട് അനുവദിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലി അറിയിച്ചിട്ടുണ്ട്. യുഎഇ എക്സ്ചേഞ്ച് ചെയര്‍മാൻ ബി ആര്‍ ഷെട്ടി രണ്ട് കോടി രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയിൽ കൈത്താങ്ങായി സിനിമാലോകവും ഒപ്പമെത്തി. ബാഹുബലി താരം പ്രഭാസ് ഒരു കോടി രൂപയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നടൻമാരായ കമൽഹാസൻ, അല്ലു അര്‍ജുൻ എന്നിവര്‍ കേരളത്തിന് 25 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖര്‍ സൽമാനും ചേര്‍ന്ന് 25 ലക്ഷം രൂപയും എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളതാരങ്ങളുടെ സംഘടനയായ എഎംഎംഎ പത്തുലക്ഷം രൂപയും തെന്നിന്ത്യൻ നടികര്‍ സംഘം ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യംപുകളിലേയ്ക്ക് നടൻ ജയസൂര്യ ഒരു ലോഡ് അരിയാണ് സംഭാവനയായി നല്‍കിയത്.

തെലുങ്കുതാരങ്ങളായ രാംചരൺ തേജയും ഭാര്യയും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപയും നടൻ വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്ന് ഡിഎംകെ ഒരു കോടി രൂപയും വിജയ് ടി വി 25 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്തു. ഇതോടൊപ്പം സിപിഐ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംഎൽഎ ഒ രാജഗോപാലും ഒരു മാസത്തെ ശമ്പളമാണ് സഹായമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എൽഡിഎഫ് മന്ത്രിമാര്‍ എല്ലാവരും ചേര്‍ന്ന് 13 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. കേരള ഗവര്‍ണര്‍ പി സദാശിവവും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഒരു മാസത്തെ തങ്ങളുടെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിവിധ സംഘടനകളും കേരളത്തിന് ദുരിതാശ്വാസഫണ്ടിലേയ്ക്ക് സഹായവുമായെത്തി. കേരള പോലീസ് അസോസിയേഷൻ അഞ്ച് ലക്ഷം രൂപയും പെൻഷണേഴ്സ് യൂണിയൻ 25 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആൻഡ്രൂസ് താഴത്ത് പള്ളികളിൽ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് ദുരിതാശ്വാസത്തിനായി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്