ശ്രദ്ധയാകർഷിച്ച് 'ഗാന്ധിഹിംസ'
കേന്ദ്ര സർക്കാർ നയങ്ങളെയും വിവാദമായ പൗരത്വ ഭേദഗതി നിയമത്തെയും വിമര്‍ശിച്ചുകൊണ്ട് ആരംഭിച്ച ബജറ്റിൻ്റെ കവർ പേജിലെ ചിത്രം 'ഗാന്ധിഹിംസ'യായിരുന്നു. രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധി വെടിയേറ്റ് മരിച്ചു കിടക്കുന്ന ചിത്രം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാനാണ് ധനമന്ത്രി ഈ ചിത്രം ഉപയോഗിച്ചത്. ഇതോടെ ഈ ചിത്രം വരച്ചത് ആരാണെന്ന ചോദ്യവും ശക്തമായി. പ്രശസ്‌ത പെയിൻ്ററായ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് ബജറ്റിൻ്റെ കവർ ചിത്രമാണ് ഉപയോഗിച്ചത്. ഈ ചിത്രം ഉപയോഗിക്കാൻ അനുമതി നൽകിയതിന് ടോമിനോട് ധനമന്ത്രി നന്ദി രേഖപ്പെടുത്തിയിരുന്നു.
കയ്യടി നേടി 'എന്റെ അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും'
തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയായ അനുജാതാണ് ഈ ചിത്രം വരച്ചത്. ജെൻഡർ - ചൈൽഡ് ബജറ്റ് ഭാഗത്തിൻ്റെ കവർ പേജായിട്ടാണ് ധനമന്ത്രി ഈ ചിത്രം ഉപയോഗിച്ചത്. അനുജാതിൻ്റെ ഈ ചിത്രം ഈ വര്‍ഷത്തെ ശങ്കേഴ്‌സ് രാജ്യാന്തര പുരസ്‌കാരം നേടിയിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് വ്യക്തമാക്കി തരുന്നതായിരുന്നു ഈ ചിത്രം.
2019 ബജറ്റിലും ചിത്രങ്ങൾ
നവോത്ഥാന നായകനായ അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു കഴിഞ്ഞ വർഷം അവതരിപ്പിച്ച ബജറ്റിൻ്റെ കവർ പേജിൽ തോമസ് ഐസക് ഉൾപ്പെടുത്തിയത്. പിഎസ് ജലജയാണ് ശ്രദ്ധേയമായ ഈ ചിത്രം വരച്ചത്. ഈ ചിത്രത്തിലൂടെ കേരളത്തിൻ്റെ നവോത്ഥാന പാരമ്പര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ് ചെയ്‌തതെന്ന് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചിത്രങ്ങളിലൂടെ നിലപാട് പറഞ്ഞ് ധനമന്ത്രി
അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ചിത്രങ്ങൾ ഉപയോഗിച്ചതിലൂടെ നവോത്ഥാന നായകന്മാർ സംസ്ഥാനത്തിന് നൽകിയ മുന്നേറ്റങ്ങളെയാണ് ധനമന്ത്രി ഓർമ്മിപ്പിച്ചത്. എന്നാൽ ഇത്തവണ 'ഗാന്ധിഹിംസ' എന്ന ചിത്രം ഉപയോഗിച്ചതിലൂടെ വ്യക്തമായ രാഷ്‌ട്രീയമാണ് അദ്ദേഹം പങ്കുവെച്ചത്. രാജ്യം നേരിടുന്നതും തിരിച്ചറിഞ്ഞതുമായ പ്രശ്‌നങ്ങൾ ഈ ചിത്രത്തിലൂടെ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.