ആപ്പ്ജില്ല

കെഎഎസ്: തസ്തികമാറ്റത്തിനും സംവരണം ആവശ്യപ്പെട്ട് സംഘടനകൾ

കെഎഎസ് റിക്രൂട്ട്മെന്‍റ് സംബന്ധിച്ച വിജ്ഞാപനം പുറത്തുവരാനിരിക്കേയാണ് പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തുന്നത്. പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് കെഎഎസ് ലഭിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നാണ് ആരോപണം.

Samayam Malayalam 31 Dec 2018, 9:11 am

ഹൈലൈറ്റ്:

  • സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹം നടത്താൻ കൊടിക്കുന്നിൽ സുരേഷ്
  • നിലവിൽ കെഎഎസിൽ സംവരണം നല്‍കുന്നത് നേരിട്ടുള്ള നിയമനത്തിൽ മാത്രം
  • വനിതാ മതിലിന് ശേഷം എതിര്‍പ്പ് അറിയിക്കാനൊരുങ്ങി ഇടത് അനുകൂല സംഘടനകള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam secretariate
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്ന ആരോപണവുമായി സംവരണ വിഭാഗക്കാര്‍ സമരത്തിനിറങ്ങുന്നു. 150ലധികം തസ്തികകളുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീമുകളിൽ സംവരണതത്വങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം.
കോൺഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് സംവരണതത്വങ്ങള്‍ ലംഘിക്കുന്നതിനെതിരെ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹമനുഷ്ടിക്കും. വനിതാമതിലിനു ശേഷം ഇക്കാര്യത്തിലുള്ള എതിര്‍പ്പ് പരസ്യമാക്കാനുള്ള ഒരുക്കത്തിലാണ് എൽഡിഎഫ് അനുകൂല സംഘടനകള്‍.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസിലേയ്ക്ക് മൂന്ന് വിധത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് - നേരിട്ടുള്ള നിയമനം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്ന്, ഗസറ്റ‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ട് എന്നിവ. ഇതിൽ നേരിട്ടുള്ള നിയമനത്തിന് മാത്രം സംവരണം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കെഎഎസ് റിക്രൂട്ട്മെന്‍റ് സംബന്ധിച്ച വിജ്ഞാപനം പുറത്തുവരാനിരിക്കേയാണ് പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തുന്നത്. പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് കെഎഎസ് ലഭിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നാണ് ആരോപണം. തസ്തികമാറ്റം വഴി തെരഞ്ഞെടുക്കപ്പെടുന്നവരിൽ സംവരണവിഭാഗക്കാര്‍ ഇല്ലെങ്കിൽ അവര്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് പ്രായോഗികമല്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമേ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് വഴി നിയമനം ലഭിക്കൂ എന്നതിനു പുറമെ ഇങ്ങനെ നിയമനം ലഭിച്ചാൽ പ്രമോഷനുള്ള സാധ്യതയും കുറവാണെന്നും പരാതിയുണ്ട്. ഈ വിഷയത്തിൽ നേരത്തെ സംസ്ഥാന സര്‍ക്കാരുമായി പട്ടികജാതി - പട്ടികവര്‍ഗ ഗോത്ര കമ്മീഷൻ ചര്‍ച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച ഒഴിവാക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്