ആപ്പ്ജില്ല

പൈലറ്റിൻ്റെ വീഴ്ചയോ ചെറിയ റൺവേയോ? വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി ഡൽഹിയ്ക്ക്

കരിപ്പൂരിലെ വിമാനദുരന്തത്തിൻ്റെ യഥാര്‍ഥ കാരണം കണ്ടെത്താനായാണ് ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായി ഡിജിസിഎ ഡൽഹിയിലേയ്ക്ക് കൊണ്ടു പോയത്.

Samayam Malayalam 9 Aug 2020, 1:26 pm
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാൻഡിങിനിടെ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിദഗ്ധ പരിശോധനയ്ക്കായി ന്യൂഡൽഹിയിലേയ്ക്ക് കൊണ്ടു പോയി. അപകടത്തിൻ്റെ വ്യക്തമായ കാരണം കണ്ടെത്താനാണ് വിദഗ്ധ പരിശോധനയ്ക്കായി ബ്ലാക്ക് ബോക്സ് ഡിജിസിഎ അധികൃതര്‍ ഡൽഹിയ്ക്ക് കൊണ്ടുപോയതെന്നാണ് എഎൻഐ റിപ്പോര്‍ട്ട്.
Samayam Malayalam കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ വിമാനം
കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ വിമാനം


ബ്ലാക്ക് ബോക്സിൽ റെക്കോഡ് ചെയ്തിട്ടുള്ള വിവരങ്ങള്‍ ഉടൻ തന്നെ വീണ്ടെടുക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിനു പുറമെ വിമാനത്തിൻ്റെ നിര്‍മാതാക്കളായ ബോയിങിനോട് തകര്‍ന്ന വിമാനത്തിലെ ഉപകരണങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടെത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ ഡയറക്ടര്‍ ജനറൽ അരുൺ കുമാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളമായതിനാൽ അപകടത്തെപ്പറ്റി അന്വേഷിക്കാൻ അന്താരാഷ്ട്ര ഏജൻസികളെയും ഡിജിസിഎ ക്ഷണിച്ചിട്ടുണ്ട്.

Also Read: പ്രതിരോധത്തിലും 'ആത്മനിർഭർ'; പ്രതിരോധമന്ത്രിയുടെ 4 സുപ്രധാന പ്രഖ്യാപനങ്ങൾ

അതേസമയം, വിമാനത്താവളത്തിൻ്റെ ഘടനാപരമായ പോരായ്മകളും ഹ്യൂമൻ എററും (പൈലറ്റുമാരുടെയോ നിയന്ത്രണ ചുമതലയുള്ള മറ്റു ഉദ്യോഗസ്ഥരുടെയോ വീഴ്ച) കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് ഡിജിസിഎ മുൻ ഡയറക്ടര്‍ ജനറൽ ഭരത് ഭൂഷൺ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. വിമാനത്താവളത്തിൻ്റെ റൺവേ വികസിപ്പിക്കാൻ മുൻ സര്‍ക്കാരുകള്‍ ആവശ്യത്തിന് സ്ഥലമേറ്റെടുക്കാൻ തയ്യാറായില്ലെന്നും അത് നടക്കാതെ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനം തുടരാൻ പാടില്ലെന്നും കേരള സര്‍ക്കാരിനെ അറിയിക്കണമെന്നും ഇ കെ ഭരത് ഭൂഷൺ പറഞ്ഞു. റൺവേയുടെ മധ്യഭാഗത്തായാണ് വിമാനം നിലംതൊട്ടതെന്നും അപകടത്തിൽ പൈലറ്റിനോ മറ്റുള്ളവര്‍ക്കോ പങ്കുണ്ടോ എന്ന് കണ്ടെത്തണമെന്നും ഭരത് ഭൂഷൺ ആവശ്യപ്പെട്ടു. കാലാവസ്ഥ മോശമായിരുന്നെങ്കിൽ വിമാനം കണ്ണൂരിനോ കൊച്ചിയ്ക്കോ തിരിച്ചു വിടാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Also Read: ഇന്ന് ഏഴു ജില്ലകളിൽ അതിതീവ്രമഴ; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

10,000 മണിക്കൂറിലധികം വിമാനം പറത്തിയിട്ടുള്ള പൈലറ്റിൻ്റെ അനുഭവ സമ്പത്തിൽ സംശയമില്ലെന്ന് ഭരത് ഭൂഷൺ പറഞ്ഞു. അദ്ദേഹം ഒരു ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. എന്നാൽ കൊവിഡ് 19 മൂലം വിമാനങ്ങള്‍ പറക്കാതിരുന്നതിനാൽ ഇവരെല്ലാം വിശ്രമത്തിലായിരുന്നു. അതിനു ശേഷം നല്‍കിയ പരിശീലനത്തിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്