ആപ്പ്ജില്ല

ബാലഭാസ്കറിന്‍റെ മരണം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കറും കുടുംബവും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്

Samayam Malayalam 23 Nov 2018, 10:16 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. ബാലഭാസകറിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
Samayam Malayalam Balabhaskar


മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ബാലഭാസ്കറിന്‍റെ തിടുക്കത്തിലുള്ള തിരുവനന്തപുരം യാത്രയെക്കുറിച്ച് അന്വേഷിക്കണെമന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടൊയാണ് സമഗ്ര അന്വേഷത്തിനുള്ള നിര്‍ദ്ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നൽകാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കറും കുടുംബവും ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് തന്നെ മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി ഏറെ ചികിത്സകൾക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്നു.

അപകടത്തിൽ കാർ ഡ്രൈവർ അർജുനും ഗുരുതര പരുക്കേറ്റിരുന്നു. എന്നാൽ, ബോധം തെളിഞ്ഞപ്പോൾ താൻ ആയിരുന്നില്ല ബാലഭാസ്‌കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നതെന്ന് അർജുൻ പൊലീസിന് മൊഴി നൽകി. ദിവസങ്ങൾക്ക് ശേഷം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി അർജുനെതിരെ മൊഴി നൽകി. അപകടസമയത്ത് ബാലഭാസ്‌കറും മകളും കാറിന്റെ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നെന്നും അർജുൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും ലക്ഷ്‌മി മൊഴി നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്