ശാന്തിപ്രിയ എത്തിയത് യുഡിഎഫ് സ്ഥാനാർഥിക്കായി
കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിഇ അബ്ദുള്‍ ഗഫൂറിന് വോട്ടഭ്യർഥിച്ചാണ് അഭിഭാഷകയും ചലച്ചിത്ര താരവുമായ ശാന്തിപ്രിയ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുയായികൾ വിശേഷിപ്പിക്കാറുള്ള 'ഇരട്ടച്ചങ്കൻ' പരാമർശം ഉൾപ്പെടെ നടത്തിയായിരുന്നു താരം ലീഗ് സ്ഥാനാർഥിക്കായി വോട്ടഭ്യർഥിച്ചത്. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂറെന്നാണ് അവർ പറഞ്ഞത്.
ശാന്തിപ്രിയയുടെ വാക്കുകൾ
‘നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാൻ പേടിയില്ലാത്ത ആളെയാണ്, അല്ലേ?. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, ഞാനിപ്പോ കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുമ്പോൾ നമ്മൾക്ക് അടുത്തേക്ക് പോകാന്‍ പറ്റുമോ? ഇല്ലാ... തീർച്ചയായും നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ ഗഫൂര്‍'. ശാന്തിപ്രിയ പറഞ്ഞു.
കളമശേരിയിൽ പോരാട്ടം ഗഫൂറും പി രാജീവും തമ്മിൽ
കളമശേരി നിലനിർത്താൻ മുസ്ലീം ലീഗിനായി മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ വിഇ അബ്ദുള്‍ ഗഫൂറിനെയാണ് ലീഗ് നേതൃത്വം നിയോഗിച്ചത്. അതേസമയം പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്നതിനിടെ മണ്ഡല പിടിച്ചെടുക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത് മുൻ രാജ്യസഭാംഗം പി രാജീവിനെയാണ്. അഴിമതി വിഷയങ്ങളും വികസന വിഷയങ്ങളും ഉയർത്തിയാണ് ഇരു മുന്നണികളും മണ്ഡലത്തിൽ വോട്ട് ചോദിക്കുന്നത്.
ചർച്ചയായി പാലാരിവട്ടം പാലം
കളമശേരി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ചയാകുന്നത് പാലാരിവട്ടം പാലം അഴിമതിയാണ്. സിറ്റിങ്ങ് എംഎൽഎ വികെ ഇബ്രാഹിംകുഞ്ഞ് അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നതാണ് വിവാദങ്ങൾ ചൂട് പിടിക്കാൻ കാരണം. കമ്മ്യൂണിസ്റ്റുകാർ വേട്ടയാടുന്നെന്ന ഇബ്രാഹിംകുഞ്ഞിന്‍റെ ആരോപണത്തിന് പി രാജീവ് മറുപടിയുമായെത്തിയത് ഏറെ ചർച്ചയായിരുന്നു. 'പാലാരിവട്ടം മേൽപ്പാലത്തിലെ കമ്പിയും സിമന്റും കട്ട് കൊണ്ടുപോയത് കമ്മ്യൂണിസ്റ്റുകാരല്ല' എന്നായിരുന്നു ലീഗ് നേതാവിന് രാജീവ് നൽകിയ മറുപടി.