ആപ്പ്ജില്ല

പുഴകൾ ക്രമാതീതമായി വറ്റുന്നു; പ്രളയത്തിനു ശേഷം ശുദ്ധജല ക്ഷാമം?

ജലവിതരണത്തെ ബാധിക്കുമെന്ന് ആശങ്ക

Samayam Malayalam 12 Sept 2018, 12:43 pm
തിരുവനന്തപുരം: സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിനു ശേഷം ശുദ്ധജലക്ഷാമം പിടിമുറുക്കുമെന്ന സാധ്യത ശക്തമാക്കി പുഴകളിലെ ജലനിരപ്പ് കുറയുന്നു. പുഴകള്‍ നിറഞ്ഞൊഴുകേണ്ട സെപ്റ്റംബര്‍ മാസത്തിൽ പത്തടിയിലേറെയാണ് പുഴകളിൽ ജലനിരപ്പ് താഴ്ന്നിരിക്കുന്നത്. ഇത് ആലുവ ഉള്‍പ്പെടെയുള്ള പമ്പിങ് സ്റ്റേഷനുകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
Samayam Malayalam drought


ജലനിരപ്പ് ഈ വിധം താഴ്ന്നാൽ സംസ്ഥാനത്തെ പകുതിയിലേറെ ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കേണ്ടി വരുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ശുദ്ധജലക്ഷാമത്തിന് മുന്നോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനമൊട്ടാകെ വാട്ടര്‍ ടേബിള്‍ താഴുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആലുവപ്പുഴയിൽ 20 ദിവസത്തിനിടെ 15 അടിയോളം ജലനിരപ്പ് താഴ്ന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. പുഴയുടെ മധ്യഭാഗത്തു പോലും അരയ്ക്കൊപ്പം വെള്ളം മാത്രമാണുള്ളത്. ഇങ്ങനെ തുടര്‍ന്നാൽ ദിവസങ്ങള്‍ക്കുള്ളിൽ ആലുവപ്പുഴയിൽ നിന്നുള്ള ജലവിതരണം നിലച്ചേക്കും. ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് വെള്ളം ശേഖരിക്കുന്ന മൂവാറ്റുപുഴയാറിന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. മണലി, ചാലക്കുടി, കുറുമാലി പുഴകളിലെയും പ്രളയത്തിൽ കരകവിഞ്ഞൊഴുകിയ പമ്പയുടെയും അച്ചൻകോവിലാറിലെയും ജലനിരപ്പും ദിനംപ്രതി താഴുകയാണെന്ന് മനോരമ റിപ്പോര്‍ട്ടിൽ പറയുന്നു. തടയണ കെട്ടി ജലം സംഭരിക്കാനായില്ലെങ്കിൽ ഈ നദികളിലെ ജലവിതരണ പദ്ധതികള്‍ അവതാളത്തിലാകുമെന്നാണ് സൂചന.

അതേസമയം, കോഴിക്കോട് ജില്ലയിൽ നദികളുടെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ജലവിതരണത്തെ ബാധിച്ചിട്ടില്ലന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്