ആപ്പ്ജില്ല

മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിൽ; ശിവശങ്കറിന്‍റെ ഭാവി എന്ത്?

ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കർ നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസാണ് നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത്

Samayam Malayalam 29 Oct 2020, 7:33 am
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റിലായി മണിക്കൂറുകൾ കഴിഞ്ഞിരിക്കുകയാണ്. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിൽ എം ശിവശങ്കറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഇഡി കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Samayam Malayalam m sivasankar
എം ശിവശങ്കർ.PHOTO: TNN


ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്ന ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇഡി നടപടിയെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

Also Read : എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻ്റ് അറസ്‌റ്റ് ചെയ്‌തു

ഏറെ നാടകീയതകൾക്കൊടുവിൽ അറസ്റ്റിലായ ശിവശങ്കറിനെ ഇനി കാത്തിരിക്കുന്നത് നിയമപോരാട്ടങ്ങളാണ്. ഇതിലെ ആദ്യപടിയെന്നോണം ഇന്ന് രാവിലെ ഇഡി അദ്ദേഹത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കർ നിലവിൽ അറസ്റ്റിലായിട്ടുള്ളത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസികൾ നിര്‍ണായക നടപടിയെടുത്തത്. തിരുവനന്തപുത്ത് നിന്ന് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറെ കൊച്ചിയിലെത്തിച്ചപ്പോൾ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇവിടെയെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസിന്‍റെ കേസ്.

Also Read : സോളാർ ലൈംഗിക പീഡനക്കേസ്: ഭരണം തീരാറായി, ഉമ്മൻചാണ്ടിക്കും സംഘത്തിനുമെതിരെ സർക്കാരിന് നടപടിയില്ലേ?

ഏത് ഏജൻസി ആദ്യം അറസ്റ്റ് രേഖപ്പെടുത്തണം എന്നകാര്യത്തിൽ കസ്റ്റംസും ഇഡിയും കൂടിയാലോചിച്ച ശേഷമായിരുന്നു ബുധനാഴ്ച രാത്രി അന്തിമതീരുമാനമെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്