തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായ കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. അന്വേഷണം കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിറക്കി. ആക്രമണം നടന്നിട്ട് 23 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 12 മണിയോട് കൂടിയാണ് എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറിലെത്തിയ ആൾ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. പോലീസ് കാവലിലുള്ള സിപിഎം ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം സംസ്ഥാന സർക്കാരിനും പോലീസിനും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
അതേസമയം ആക്രമണം സിപിഎമ്മന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. സിപിഎമ്മിന്റെ പങ്ക് പുറത്ത് വരാതിരിക്കാൻ പോലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.