കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സിനിമാ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഷൂട്ടിങ് അടക്കം നിർത്തിവെച്ചായിരിക്കും സമരം. ഒരു ദിവസത്തെ സൂചനാ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഫിലിം ചേംബർ വൃത്തങ്ങൾ പറഞ്ഞു. സിനിമാ ടിക്കറ്റിന്മേലുള്ള നികുതി പിൻവലിക്കാൻ സാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദ്.
സെപ്തംബർ ഒന്നു മുതൽ സിനിമാ ടിക്കറ്റുകൾക്ക് വിനോദ നികൂതി ചുമത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു ഉത്തരവ്.
സാമ്പത്തിക പ്രതിസന്ധികൾക്കിടെ നികുതി ഇളവ് നൽകാൻ സാധിക്കില്ലെന്നായിരുന്നു തോമസ് ഐസക് വ്യക്തമാക്കിയത്. അഞ്ച് ശതമാനം നികുതിക്കുമേൽ ജിഎസ്ടി ഏർപ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൌൺസിൽ അംഗീകരിച്ചെന്നും നികുതി ആകെ 18 ശതമാനത്തിനു മുകളിൽ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
മാണി സി കാപ്പൻ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജിഎസ്ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികൂതികൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ അസോസിയേഷന്റെ നിലപാട്.