ആപ്പ്ജില്ല

ദീപാ നിശാന്തിനെതിരെ പ്രതിഷേധം; മൂല്യനിർണ്ണയം വീണ്ടും നടത്തിയേക്കും

അന്തിമതീരുമാനം ഹയര്‍ അപ്പീല്‍സ് കമ്മിറ്റിയുടേത്

Samayam Malayalam 8 Dec 2018, 5:43 pm
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ വിധികര്‍ത്താവായി ദീപാ നിശാന്തിനെ നിയമിച്ചതിന്‍റെ പേരിൽ വിവാദത്തിലായ മലയാള ഉപന്യായ മത്സരം വീണ്ടും നടത്തിയേക്കും. വിധികര്‍ത്താവായി ദീപാ നിശാന്തിനെ നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പ് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നത്.
Samayam Malayalam deepa nishanth


അതേസമയം ദീപാ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് ഒരു മാസം മുൻപാണെന്ന് ഡിപിഐ വ്യക്തമാക്കി. എന്നാൽ ദീപാ നിശാന്തിനെതിരെ രേഖാമൂലം പരാതി കിട്ടിയിട്ടുണ്ടെന്നും പുനര്‍മൂല്യനിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഹയര്‍ അപ്പീൽസ് കമ്മിറ്റിയാണെന്നും ഡിപിഐ വ്യക്തമാക്കി. അതേസമയം, ദീപാനിശാന്തിനെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎസ്‍‍യു.

മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി എത്തിയ ദീപാനിശാന്തിനെതിരെ കെഎസ്‍‍യു, എബിവിപി, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ദീപാ നിശാന്ത് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുകയുമായിരുന്നു. നടപടിയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, പ്രതിഷേധം അനാവശ്യമാണെന്നും അധ്യാപിക എന്ന നിലയിലാണ് വിധികര്‍ത്താവായി എത്തിയതെന്നുമായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംഭവത്തെ കവിതാവിവാദവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയത്തിനു ശേഷം പോലീസ് വാഹനത്തിലായിരുന്നു ദീപാ നിശാന്ത് മടങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്