ആപ്പ്ജില്ല

ശബരിമലയിൽ ക്യാമറ കണ്ടത് 200 പേരെ; ഒരാള്‍ കൂടി അറസ്റ്റിൽ

നിലയ്ക്കൽ അക്രമത്തിൽ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി വീണ്ടുമെത്തി

Samayam Malayalam 9 Nov 2018, 10:51 am
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ സന്നിധാനത്ത് എത്തിയവരിൽ 200ലേറെ പേര്‍ തുലാമാസ പൂജയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളിലും പങ്കെടുത്തുവെന്ന് പോലീസ്. പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷൻ ക്യാമറയിലാണ് ഇവര്‍ കുടുങ്ങിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇവര്‍ വീണ്ടും ശബരിമലയിൽ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
Samayam Malayalam Sabarimala: Protesters block the entry of women to the Sabarimala Temple during ...
Protesters block the entry of women to the Sabarimala Temple during the 'Padipooja', in Sabarimala.Photo)


ഇതിനിടെ യുവതീപ്രവേശനത്തിനെതിരെ നടന്ന അക്രമങ്ങളിൽ ഒരാള്‍ കൂടി അറസ്റ്റിലായി. പാലോട് സ്വദേശി സജികുമാറാണ് അറസ്റ്റിലായത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 3719 പേര്‍ അറസ്റ്റിലായെന്നാണ് കണക്ക്. പോലീസിനെ ആക്രമിക്കൽ, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തിൽ നിന്ന് തടയൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 546 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തുലാമാസ പൂജയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവര്‍ ചിത്തിര ആട്ടത്തിനിടെയെത്തി സംഘര്‍ഷമുണ്ടാക്കുന്നത് തടയാൻ മുഖം തിരിച്ചറിയാനുള്ള സംവിധാനമുള്ള 12 ക്യാമറകളാണ് പോലീസ് ശബരിമലയിലും പരിസരത്തും സ്ഥാപിച്ചത്. പോലീസ് മുൻപ് തയ്യാറാക്കിയ 1500 പേരുടെ ആൽബത്തിലെ ചിത്രങ്ങള്‍ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് 200 പേരെ തിരിച്ചറിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടത്തിനായി ആയിരത്തിലേറെ പേര്‍ മാത്രമാണ് എത്തിയതെങ്കിൽ ഈ വര്‍ഷം 7200 പേര്‍ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്‍റെ കണക്ക്. ഇതിൽ നാനൂറോളം പേര്‍ നെയ്യഭിഷേകം കഴിഞ്ഞയുടൻ മലയിറങ്ങി. ബാക്കിയുള്ളവര്‍ ഒരു പകൽ മുഴുവൻ സന്നിധാനത്ത് തമ്പടിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട്. ബിജെപി, ആര്‍എസ്എസ് അനുഭാവികളായ ഇവരിൽ കൂടുതൽ പേരും എത്തിയത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നിന്നാണെന്നും പോലീസ് പറയുന്നു. അതേസമയം, ഇരുമുടിക്കെട്ടുമായി എത്തുന്നവരെ നിയമപരമായി പോലീസിന് തടയാനാകില്ല. ഇത്തവണ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിൽ എത്തിയവരുടെയും സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചവരുടെയും ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്