പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ അഞ്ചു പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കുന്നോളം വ്യാജപ്രചാരണങ്ങൾ. രോഗം സ്ഥിരീകരിച്ചതിനു മുൻപ് ആരംഭിച്ച പ്രചാരണങ്ങള്‍ രോഗം സ്ഥിരീകരിച്ചശേഷവും ശക്തി പ്രാപിക്കുകയാണ്. സാധാരണ സമൂഹ മാധ്യമങ്ങളാണ് വ്യാജ പ്രചാരണങ്ങളുടെ പ്രഭവ കേന്ദ്രമെങ്കിലും ജില്ലയിൽ വായ്മൊഴികളും സജീവമാണ്.
Also Read: കുട്ടികൾക്ക് കൊറോണ ബാധിക്കില്ലെന്ന് ആരു പറഞ്ഞു? കൊച്ചിയിൽ രോഗം 3 വയസുകാരന്
റാന്നി സ്വദേശികളായ അഞ്ചു പേര്‍ക്കാണ് ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു നാട്ടുകാര്‍ക്കുമാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം മൂന്നംഗ കുടുംബം മറച്ചുവെച്ചതാണ് വലിയ പ്രതിസന്ധിക്കു കാരണമായത്. ഇവര്‍ കോട്ടയം, കൊല്ലം ജില്ലകളിൽ സന്ദര്‍ശനം നടത്തി. ചുരുങ്ങിയത് 3000 പേരെങ്കിലും രോഗബാധിതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. നിലവിൽ രോഗബാധിതർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: എറണാകുളത്ത് മൂന്നു വയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു
അതേസമയം കൊറോണ സ്ഥിരീകരിച്ചതോടെ വ്യാജ പ്രചാരണങ്ങളും ജില്ലയിൽ സജീവമായി. റാന്നിയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടപ്പിച്ചെന്നായിരുന്നു അജ്ഞാതനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ആദ്യ പ്രചാരണം. പിന്നാലെ മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളികളെത്തി. ഇതു വ്യാജമാണെന്ന് അറിയിച്ചതോടെ ഒന്നിനു പിറകെ മറ്റൊന്നായി പ്രചാരണങ്ങൾ. രോഗബാധിതരുടെ നാടായ ഐത്തലയിലേക്ക് ആരെയും പോലീസ് കടത്തിവിടുന്നില്ലെന്നായിരുന്നു അടുത്ത പ്രചാരണം. പ്രദേശത്ത് വൻ പോലീസ് കാവലാണെന്നും വായ്മൊഴികള്‍ വ്യാപിച്ചു. നിരവധി പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നു തുടങ്ങിയുള്ള നിരവധി പ്രചാരണങ്ങളാണ് ജില്ലയിൽ സജീവമായത്. വ്യാജ പ്രചാരണങ്ങൾ സമീപ ജില്ലകളിലേക്കും പടർന്നിട്ടുണ്ട്.
Also Read: അഭിമാനം, ആവശ്യപ്പെട്ടില്ലെങ്കിലും വീട്ടിലെ ഐസോലേഷനില്‍, മുന്‍കരുതലുകള്‍; ഇത് ഇറ്റലിയില്‍ നിന്നെത്തിയ മറ്റൊരു കുടുംബം
അതേസമയം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കുമെന്നും പോലീസ് അറിയിച്ചു.