ആപ്പ്ജില്ല

ജനിതകമാറ്റം സംഭവിച്ച വൈറസ്? യുകെയിൽ നിന്ന് കേരളത്തിലെത്തിയവർക്ക് കൊവിഡ്; ആശങ്കയോടെ സംസ്ഥാനം

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നിന്നും സ്രവം ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്‌ക്കായി അയച്ചു

Samayam Malayalam 24 Dec 2020, 11:08 pm
ന്യൂഡൽഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോർട്ട് ചെയ്‌ത ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയാണ് ഇവർ നാട്ടിൽ എത്തിയത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിലെത്തി?

അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയതരം വൈറസ് ബാധയാണോ ഇവരിലുള്ളതെന്നറിയാൻ സ്രവം എടുക്കുകയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്‌ക്കായി അയക്കുകയും ചെയ്‌തതായി ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു. ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവന്നിട്ടില്ല.

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ ആരോഗ്യ സെക്രട്ടറി ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിരുന്നു. ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈയിടെ യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിറ്റി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: യുകെയില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവർ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ചാടിപ്പോയി


ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാഗ്‌പുർ സ്വദേശിയായ യുവാവിന് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായി സംശയമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവംബർ 29ന് നാട്ടിലെത്തിയ ഇരുപത്തിയെട്ടുകാരന് വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനും കൊവിഡ് ബാധയുള്ളതായി നാഗ്‌പൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്