ആപ്പ്ജില്ല

വിവാഹിതയായ യുവതിയെ പീഡിപ്പിച്ചു; 5 വൈദികര്‍ക്ക് സസ്പെൻഷൻ

പീഡനം കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി

Samayam Malayalam 26 Jun 2018, 2:23 pm
കോട്ടയം: ഭാര്യയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അഞ്ച് വൈദികരെ സസ്പെൻഡ് ചെയ്തു. കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്‍ത്‍ പീഡിപ്പിച്ചെന്നാണ് ഭര്‍ത്താവിന്‍റെ ആരോപണം. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ ഇതുവരെ പോലീസിൽ പരാതി നല്‍കിയിട്ടില്ല.
Samayam Malayalam 36233226_971460836391976_7929402418972852224_n


രണ്ട് മക്കളുടെ അമ്മയാണ് പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്ന സ്ത്രീ. അന്വേഷണവിധേയമായാണ് വൈദികരെ സസ്പെൻഡ് ചെയ്തതെന്ന് സഭാവക്താവ് പി സി ഏലിയാസ്‍ ഡെക്കാൻ ക്രോണിക്കിള്‍ ദിനപത്രത്തോട് പറഞ്ഞു.

നിരണം രൂപതയിൽപ്പെട്ട മൂന്ന് വൈദികര്‍ക്കെതിരെയും തുമ്പമൺ, ഡൽഹി രൂപതകളിലെ ഓരോ വൈദികര്‍ക്കെതിരെയുമാണ് ആരോപണം.

നിലവിൽ ഈ വൈദികരുടെ ഇടവകകളിലെ ജോലി മറ്റു വൈദികര്‍ക്കായി മെത്രാപ്പോലീത്ത വീതിച്ചു നൽകിയിരിക്കുകയാണ്.

'ഞങ്ങള്‍ക്ക് യുവതിയുടെ ഭര്‍ത്താവിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ ആരോപണത്തിന്‍റെ സത്യാവസ്ഥ അറിയില്ല. അന്വേഷണം നടത്തുന്നുണ്ട്. അതിന്‍റെ കണ്ടെത്തൽ അനുസരിച്ചായിരിക്കും ഉത്തരവാദിത്തങ്ങള്‍ തിരിച്ചു നല്‍കണമോ തുടര്‍നടപടികള്‍ സ്വീകരിക്കണമോ എന്നു തീരുമാനിക്കുന്നത്.' സഭാവക്താവ് ദിനപത്രത്തോട് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവും സുഹൃത്തും തമ്മിൽ ഈ വിഷയത്തിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന്‍റെ റെക്കോഡിങ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെത്തുടര്‍ന്നാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം.

ഓഡിയോ ക്ലിപ്പിൽ കേള്‍ക്കുന്നതുപ്രകാരം, യുവതിയുടെ മെയിൽ ബോക്സിൽ നിന്ന് ലഭിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നാണ് പീഡനവിവരം ഭര്‍ത്താവറിയുന്നത്. താൻ ചെറുപ്പം മുതലേ ഉത്തമവിശ്വാസിയും സഭയോടു കൂറുള്ളവനുമാണെന്ന് ഭര്‍ത്താവ് ആണയിട്ടുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരാളുമായാണ് സംഭാഷണം എന്നാണ് ക്ലിപിൽ നിന്ന് വ്യക്തമാകുന്നത്.

വിവാഹത്തിനു മുൻപേ തന്‍റെ ഭാര്യ ബന്ധുവായ ഒരു വൈദികനിൽ നിന്ന് പീഡനമേറ്റിരുന്നുവെന്ന് സംഭാഷണത്തിൽ ഇയാള്‍ പറയുന്നു. വിവാഹശേഷം ആദ്യകുട്ടിയുടെ മാമോദീസാസമയത്ത് യുവതി മറ്റൊരു വൈദികനോട് ഈ സംഭവം കുമ്പസാരത്തിൽ വെളിപ്പെടുത്തി.

ഇത് പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയ വൈദികൻ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇവരുടെ ലൈംഗികബന്ധത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മറ്റു വൈദികരും യുവതിയെ പീഡിപ്പിച്ചു. ഈ സംഭവങ്ങളത്രയും ഭാര്യ സമ്മതിച്ചതായും തെളിവുകള്‍ പക്കലുണ്ടെന്നും സംഭാഷണത്തിൽ ഭര്‍ത്താവ് പറയുന്നുണ്ട്.

അതേസമയം, സംഭവത്തിന്‍റെ ഇരുപത് ശതമാനം മാത്രമാണ് ഭാര്യ തന്നോട് വെളിപ്പെടുത്തിയിട്ടുള്ളതെന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ ക്ലിപ് വൈദികരിൽ പലരുടെയും കൈവശം എത്തിയിരിക്കാമെന്നും കൂടുതൽ ആളുകള്‍ക്ക് സംഭവത്തിൽ പങ്കുണ്ടാകാമെന്നും ഇയാള്‍ ആരോപിക്കുന്നു.

കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും പ്രതികളായ വൈദികരെ പിരിച്ചു വിട്ട് പള്ളികളിൽ സര്‍ക്കുലാര്‍ വായിക്കണമെന്നുമാണ് ഇയാളുടെ ആവശ്യം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ശരിവെച്ചുകൊണ്ട് യുവാവിന്‍റെ പ്രതികരണവും ചില വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

(വാര്‍ത്തയിൽ ഉപയോഗിച്ചിരിക്കുന്നത് പ്രതീകാത്മകചിത്രം)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്