ആപ്പ്ജില്ല

പ്രളയം തിരിച്ചടിയാകും; കേരളത്തിന്‍റെ വളര്‍ച്ച കുറയും

പ്രളയക്കെടുതിയിൽ തകര്‍ന്ന റോ‍ഡുകള്‍ പുനര്‍നിര്‍മിക്കാൻ മാത്രം 12000 കോടി രൂപയിലധികം വേണ്ടിവരും

Samayam Malayalam 23 Aug 2018, 9:33 am
കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ഒരു ശതമാനം വരെ കുറഞ്ഞേക്കാമെന്ന് റിപ്പോര്‍ട്ട്. തൊഴിൽ, വേതനം, കൃഷി, റോഡ് ശൃംഖല തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധിയുണ്ടായതായും ഇത് കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഒരു ശതമാനത്തിൻ്റെ കുറവുണ്ടാക്കിയേക്കുമെന്നുമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ റേറ്റിങ് ഏജൻസിയായ കെയര്‍ റേറ്റിങ്സിന്‍റെ മുന്നറിയിപ്പ്.
Samayam Malayalam image (94)


സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം 7.6 ശതമാനത്തിൽ നിന്ന് ഏഴു മുതൽ 6.5 ശതമാനം വരെയായി കുറയാം. ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 33 ലക്ഷം തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് മാസത്തിൽ 4000 കോടി രൂപയുടെ വേതനനഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റബര്‍ വ്യവസായത്തിന് 420 കോടി രൂപയുടെയും തേയില വ്യവസായത്തിന് 35-40 കോടി രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. മഴക്കെടുതിയിൽ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാൻ മാത്രം 12,000 കോടി രൂപയോളം മുടക്കേണ്ടി വരും.

ഇക്കൊല്ലം വായ്പയിലും വൻ വര്‍ദ്ധനയുണ്ടായേക്കും. പ്രളയത്തിൽ തകര്‍ന്ന കെട്ടിടമോ വീടോ പുനര്‍നിര്‍മിക്കാൻ 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വേണ്ടി വന്നേക്കുമെന്നാണ് കണക്ക്. വായ്പയിൽ 17 ശതമാനം മുതൽ 21 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്ന വര്‍ദ്ധന. 100 കോടി രൂപ മുതൽ 120 കോടി രൂപ വരെയുള്ള ഭവനവായ്പ സബ്സിഡികള്‍ സര്‍ക്കാര്‍ വഹിക്കാൻ സാധ്യതയുണ്ട്.

വിദേശമലയാളികളിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ കാലത്താണ് പ്രളയം ഉണ്ടാകുന്നത് എന്നത് പ്രശ്നങ്ങള്‍ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഉപഭോക്തൃവസ്തുക്കളുടെ വിൽപനയിൽ 1000 കോടി രൂപയുടെ കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രളയത്തിൽ തകര്‍ന്ന റോഡുകളും നിര്‍മിതികളും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിന്‍റെ സാമ്പത്തികഞെരുക്കം വര്‍ദ്ധിപ്പിക്കും. റവന്യൂ കമ്മിയും ധനക്കമ്മിയും വര്‍ധിക്കും.

പൊതുകടം വര്‍ധിക്കാൻ സാധ്യതയുള്ളതിനാൽ ബജറ്റിൽ പറഞ്ഞ 1.6 ലക്ഷം കോടിയെക്കാള്‍ കൂടുതൽ സംസ്ഥാനസര്‍ക്കാര്‍ വിപണിയിൽ നിന്ന് കടമെടുക്കേണ്ടതായി വരും. കേന്ദ്രസര്‍ക്കാരിൽ നിന്ന് ലഭിച്ച തുച്ഛമായ തുക ഉള്‍പ്പെടെയുള്ള പ്രളയനിവാരണഫണ്ട് കവിഞ്ഞുണ്ടാകുന്ന ഓരോ ആയിരം കോടി രൂപയും റവന്യൂ കമ്മിയെ 0.12 ശതമാനം കണ്ട് പിന്നെയും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്