ആപ്പ്ജില്ല

ചരിത്രത്തിലാദ്യം: ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സൈന്യത്തെ നിരത്തി നേപ്പാൾ

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കാലാപാനി - ലിപുലേഖ് മേഖലയിൽ നിയന്ത്രണം സ്ഥാപിക്കാൻ നേപ്പാള്‍ ശ്രമം തുടരുന്നതിനിടയിലാണ് ചരിത്രത്തിലാദ്യമായി നേപ്പാള്‍ ഇന്ത്യൻ അതിര്‍ത്തിയിൽ സൈനിക വിന്യാസം നടത്തുന്നത്.

Samayam Malayalam 19 Jun 2020, 12:19 pm
ന്യൂഡൽഹി: കിഴക്കൻ ലഡാഖിൽ ഇന്ത്യ - ചൈന സൈന്യങ്ങള്‍ തമ്മിൽ സംഘര്‍ഷം തുടരുന്നതിനിടെ ചരിത്രത്തിലാദ്യമായി അതിര്‍ത്തിയിൽ ഇന്ത്യയ്ക്കെതിരെ സൈനികരെ വിന്യസിച്ച് നേപ്പാള്‍. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലിപുലേഖും കാലാപാനിയും ഉള്‍പ്പെടെയുള്ള നടപടികള്‍ നേപ്പാള്‍ ഔദ്യോഗിക ഭൂപടത്തിൽ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് നേപ്പാളിൻ്റെ സൈനിക നീക്കം.
Samayam Malayalam for the first time nepal deploys army troops near indian border after china conflict
ചരിത്രത്തിലാദ്യം: ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സൈന്യത്തെ നിരത്തി നേപ്പാൾ


ഇൻഡോ - നേപ്പാള്‍ അതിര്‍ത്തിയിൽ നേപ്പാള്‍ സൈന്യം ഒരു ഹെലിപാഡ് നിര്‍മിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ സൈനികര്‍ക്കു തങ്ങാനായി നിര്‍മിച്ച ടെൻ്റുകള്‍ ഉള്‍പ്പെടുന്ന സൈനിക ക്യാംപും തയ്യാറാക്കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നു സജ്ജീകരിച്ച താത്കാലിക ക്യാംപിൽ ഡസൻകണക്കിന് നേപ്പാളി സൈനികരുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു; ആക്രമണത്തില്‍ പരിക്കേറ്റത് 76 സൈനികര്‍ക്ക്

ലഡാഖ്, സിക്കിം അതിര്‍ത്തികളിൽ ചൈനീസ് സൈന്യത്തിൻ്റെ പ്രകോപനനീക്കങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് കാളിനദിയ്ക്ക് സമീപമുള്ള ലിപുലേഖ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ നേപ്പാള്‍ അവകാശവാദമുയര്‍ത്തിയത്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള മേഖല തങ്ങളുടെ ഔദ്യോഗിക മാപ്പിൽ ഉള്‍പ്പെടുത്തിയതു സംബന്ധിച്ച ബിൽ നേപ്പാള്‍ അംഗീകരിക്കുകയും ചെയ്തു.

ഇന്ത്യൻ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നേപ്പാളിൻ്റെ സൈനിക ക്യാംപിൻ്റെ ദൃശ്യങ്ങള്‍ ചില ഇംഗ്ലീഷ് വാര്‍ത്താ ചാനലുകല്‍ പുറത്തു വിട്ടിട്ടുണ്ട്. നേപ്പാളും ചൈനയുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ധാര്‍ചുലയ്ക്ക് സമീപമാണ് പുതിയ ക്യാംപും തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ചൈനീസ് അതിര്‍ത്തി. ധാര്‍ചുലയ്ക്ക് സമീപം ലിപുലേഖിലേയ്ക്കും അതുവഴി ടിബറ്റിലെ മാനസരോവറിലേയ്ക്കും പുതിയ റോഡും ഇന്ത്യ നിര്‍മിച്ചിരുന്നു.

Also Read: കുടിയേറ്റ തൊഴിലാളികൾക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നൽകാനാവില്ലെന്ന് സർക്കാർ

നിലവിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മാനസരോവര്‍ യാത്ര നിര്‍ത്തി വെച്ചിരിക്കുകയാണെങ്കിലും റോഡിൻ്റെ നിര്‍മാണം ഇപ്പോഴും തുടരുന്നുണ്ട്. സ്ഥലത്ത് ഇന്ത്യൻ സൈനികവിഭാഗമായ സശസ്ത്ര സീമാബൽ സജീവമായി പട്രോളിളും നടത്തുന്നുണ്ട്. കാലാപാനിയിൽ നിന്നും 40 കിലോമീറ്റര്‍ അകലെ മലബാര്‍ എന്ന സ്ഥലത്തും നേപ്പാള്‍ സൈന്യം പുതിയ സൈനിക പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും ഹെലികോപ്റ്റര്‍ വഴി സൈനികരെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്