ആപ്പ്ജില്ല

സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണം: മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നത് മനുഷ്യത്വവിരുദ്ധമെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കശ്‌മീർ വിഷയത്തിൽ മുഖ്യമന്ത്രി എതിർപ്പ് വ്യക്തമാക്കി.

Samayam Malayalam 15 Aug 2019, 11:02 am
തിരുവനന്തപുരം: ദുരന്തത്തിന്റെയും ദുഖത്തിന്റെയും നടുവിൽ നിന്നുള്ള ഈ സ്വാതന്ത്ര്യ ദിനം കേരളത്തെ പുനർനിർമിക്കുന്നതിന് ഉള്ളതായിരിക്കണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കശ്‍മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നത് മനുഷ്യത്വവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
Samayam Malayalam pinarayi independence day


"എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം, ജാതി-മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അപാകതകൾ ഉണ്ടായെങ്കിൽ തിരുത്താൻ ശ്രമിക്കേണ്ടതുണ്ട്," മുഖ്യമന്ത്രി സന്ദേശത്തിൽ സൂചിപ്പിച്ചു.

ദുരന്തങ്ങള്‍ നമുക്ക് കീഴ്പെടാനുള്ള പ്രതിഭാസങ്ങളല്ല, മറിച്ച് നമുക്ക് അതിജീവിക്കാനുള്ള വെല്ലുവിളികളാണ്. ആ നിലയില്‍ ഏത് പ്രകൃതി ദുരന്തത്തെയും കാണാനും മറികടക്കാനും നമുക്കു കഴിയേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ സമയവും നമ്മള്‍ ഒരു പ്രകൃതിദുരന്തത്തിന്‍റെ നടുവിലായിരുന്നു. എന്നാല്‍, എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായ ഒറ്റ മനസ്സായി നാം നിന്നു. അതുകൊണ്ടുതന്നെ അതിനെ അതിജീവിക്കുകയും ചെയ്തു - മുഖ്യമന്ത്രി ആഹ്വനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ നാടിന് വേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷികളെയും മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ഒറ്റ മനസ്സായി നില്‍ക്കുക എന്നതാണ് പ്രധാനം. ജാതിമതാതി ഭിന്നതകള്‍ക്കെല്ലാം അതീതമായ ഒറ്റ മനസ്സ്. ഇന്ത്യ എന്ന വികാരവും കേരളീയത എന്ന വികാരവും ശക്തിപ്പെടുത്തുന്നത് ഈ മനസ്സിനെയാണ്. ഈ മനസ്സാണ് സത്യത്തില്‍ നമ്മുടെ ഏറ്റവും വലിയ ബലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ ദുരന്തത്തെയും നാം അതിജീവിക്കും എന്നത് നിസ്തര്‍ക്കമാണ്. കേരളനാടിന്‍റെ അതിജീവനത്തിനും ഇന്ത്യ എന്ന രാഷ്ട്രത്തിന്‍റെ അതിജീവനത്തിനും അടിത്തറയായി വേണ്ടത് ഈ വിധത്തിലുള്ള ഐക്യബോധമാണ്.

കവളപ്പാറയിൽ പോസ്റ്റുമോർട്ടത്തിനായി പളളി വിട്ടു കൊടുത്ത സഹോദരങ്ങൾ രാജ്യത്തെ മഹത്തായ മാതൃകയാണ്. ക്ഷേത്രത്തിന്‍റെ അയൽവഴിയിലൂടെ നടക്കാൻ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നിടം വരെയെത്തി നവോത്ഥാനത്തിന്‍റെ പുതിയ കാല സംരംഭങ്ങൾ.പൊതുവിദ്യാഭ്യാസത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുത്തത് സർക്കാരിന്‍റെ നേട്ടം. മാലിന്യം നിറഞ്ഞ പുഴകളെയും മറ്റും വീണ്ടെടുത്തു. പൊതുമേഖലയെ ശക്തിപ്പെടുത്തി. ഐടി രംഗത്തെ ആകർഷകമാക്കി.

പ്രളയം, വിഭവ പ്രതിസന്ധിയുണ്ടാക്കി. അസാധ്യമായി ഒന്നുമില്ലയെന്ന് കേരള ജനത തെളിയിച്ചു. അതേ നിശ്ചയദാർഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്ന് കരകയറാൻ നമുക്ക് കൈമുതലാകും. നിർഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മൾ. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധമായ മനോഭാവങ്ങളെയും ചെറുത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞു.

ഓരോ സ്വാതന്ത്ര്യദിനവും നമുക്കു നല്‍കുന്ന സന്ദേശം സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം എന്നതു കൂടിയാണ്. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നു പറയുമ്പോള്‍ ഭരണഘടനാമൂല്യങ്ങളെയാകെ സംരക്ഷിക്കുക എന്നതുകൂടിയാണര്‍ത്ഥം. ഇക്കാര്യത്തില്‍ വലിയ ജാഗ്രത ഉണ്ടാകേണ്ട ഘട്ടമാണിത്. ദേശീയ സ്വാതന്ത്ര്യസമര പോരാളികളുടെ, ആ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് പ്രചോദനമാകട്ടെ ഈ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടന്ന വലിയ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. മുഖ്യമന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ദുരന്തത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി ആദരാഞ്‌ജലി അർപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്