ആപ്പ്ജില്ല

ഷെഹ്‍‍ലയുടെ മരണം: വയനാട്ടിലെ എല്ലാ സ്കൂളുകളും ഉടനടി വൃത്തിയാക്കണമെന്ന് ഉത്തരവ്

പിടിഎയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളുകളും ഉടനടി വൃത്തിയാക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും പാമ്പുകടിയേറ്റാൽ എന്തു ചെയ്യണമെന്നത് സംബന്ധിച്ച് പരിശീലനം നൽകാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Samayam Malayalam 22 Nov 2019, 7:37 am
സുൽത്താൻബത്തേരി: ക്ലാസ് മുറിയിൽ വെച്ച് പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളുമായി സര്‍ക്കാ‍ര്‍. വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകളും പരിസരങ്ങളും ഉടനടി വൃത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയങക്ടര്‍ ഉത്തരവിട്ടു. ജാഗ്രതക്കുറവ് തുടര്‍ന്നാൽ കര്‍ശന നടപടിയുണ്ടാകുമെന്നും നിര്‍ദ്ദേശമുണ്ട്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹ്‍‍ല ഷെറിന്‍റെ മരണത്തിനു പിന്നാലെയാണ് സര്ക്കാര്‍ നടപടി.
Samayam Malayalam പാമ്പുകടിയേറ്റു മരിച്ച ഷെഹ്ല ഷെറിൻ


ഷെഹ്‍‍ലയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിൽ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് ഉത്തരവിൽ വിശദമാക്കുന്നത്. ക്ലാസ് മുറിയിൽ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നതിൽ ഉണ്ടായിരുന്ന വിലക്ക് അവസാനിപ്പിക്കാനും ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും സ്കൂള്‍ പരിസരവും പിടിഎയുടെ നേതൃത്വത്തിൽ ഇന്നു തന്നെ പരിശോധിക്കണം. കളിസ്ഥലങ്ങള്‍, ശുചിമുറികള്‍, ശുചിമുറിയിലേയ്ക്കുള്ള വഴികള്‍ തുടങ്ങിയവയും സുരക്ഷിതമെന്ന് ഉറപ്പാക്കണം. എല്ലാ മാസവും ഈ പരിശോധന തുടരണമെന്നും ഉത്തരവിൽ പറയുന്നു.

കളിസ്ഥലത്തും സ്കൂളുകളിൽ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന ബോക്സുകള്‍ ഉള്‍പ്പെടെയുള്ളവയിലും പാമ്പ് വരാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളുടെ ചുമതല പ്രധാനാധ്യാപകനാണ്. ഇത് പാലിച്ചില്ലെങ്കിൽ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്.

Also Read: 'ഒരു മണിക്കൂർ നേരം ഷഹ്‍ല സ്കൂളിൽ നിന്നു, കാലിൽ നീല നിറം കയറിത്തുടങ്ങി, എത്ര പറഞ്ഞിട്ടും അധ്യാപകർ കേട്ടില്ല'; ഗുരുതര ആരോപണവുമായി സഹപാഠികൾ

വയനാട്ടിലെ പൊതുവിദ്യാലയങ്ങളിലെ സാഹചര്യം നേരിട്ട് വിലയിരുത്താൻ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേദേശിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സമാന നിര്‍ദ്ദേശമുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകനെ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് കൈമാറും. വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ പ്രദേശത്ത് ഇതിനോടകം പ്രതിഷേധം ശക്തമായിട്ടുണ്ട്. ജില്ലയിൽ ഇന്ന് കെഎസ്‍‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Also Read: ബത്തേരി സ്കൂളിൽ വിദ്യാ‍ര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്