ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ ഹാദിയയുടെ നിലപാടുകളെ അംഗീകരിച്ച് സുപ്രീംകോടതി. ഹാദിയയെ സുപ്രീംകോടതി സ്വന്ത്രയാക്കി. ഹാദിയയ്ക്ക് പഠനം തുടരാമെന്ന ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഡൽഹിയിൽ നിന്ന് സേലത്തെ ഹോമിയോ മെഡിക്കൽ കോളജിലേക്ക് ഹാദിയയെ കൊണ്ടുപോകാം. സേലത്ത് എത്തിക്കേണ്ടത് കേരള സർക്കാരിൻ്റെ ചുമതലയാണ്. സുരക്ഷാച്ചുമതല തമിഴ്നാട് സർക്കാരിന് ആയിരിക്കും.
മെഡിക്കൽ കോളജ് ഡീൻ ഹാദിയയുടെ രക്ഷകർത്താവ് ആകും. ഹാദിയയ്ക്ക് താമസം കോളജ് ഹോസ്റ്റലിൽ ഒരുക്കും. തമിഴ്നാട് സർക്കാരിന് ആയിരിക്കും ഹാദിയയുടെ സുരക്ഷാച്ചുമതല. സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിൽ ഹൌസ് സർജൻസി പൂർത്തിയാക്കാനാണ് നിർദ്ദേശം.
വിവാഹത്തിന് മുമ്പുള്ള അവസ്ഥയിലേക്കാണ് കോടതി ഇപ്പോൾ ഹാദിയയെ അയച്ചിരിക്കുന്നത്. വീട്ടുകാർക്ക് ഒപ്പവും ഭർത്താവിന് ഒപ്പവും പോകാൻ ഹാദിയയ്ക്ക് അനുമതിയില്ല. പഠനം പൂർത്തീകരിക്കാനാണ് കോടതി ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഭർത്താവിൻ്റെ സംരക്ഷണം വേണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് ഷെഫിൻ ജഹാന് ഒപ്പം ഹാദിയയെ വിട്ടില്ല. മാതാപിതാക്കളുടെ സംരക്ഷണവും ഹാദിയയ്ക്ക് ഇനി ഉണ്ടാകില്ല. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളജിൽ ആയിരിക്കും ഹാദിയ പഠനം പൂർത്തിയാക്കുക. അതേസമയം, ഹാദിയയുടെയും ഷെഫിൻ ജഹാൻ്റെയും വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി വാദം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.
കേസ് ഇനി ജനുവരി മൂന്നാമത്തെ ആഴ്ച ആയിരിക്കും പരിഗണിക്കുക.