ആപ്പ്ജില്ല

സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു; മുസ്ലീങ്ങളെ ആനയിക്കാന്‍ വാതില്‍; മതമൈത്രിയുടെ മാന്നാര്‍ ക്ഷേത്രം

ക്ഷേത്രത്തിന്റെ മതിൽ 'ഭൂതങ്ങൾ' കെട്ടിയെന്നാണ് വിശ്വാസം. ഒരുകാലത്ത് ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

Samayam Malayalam 11 Nov 2019, 6:14 pm
Samayam Malayalam mannar temple

ആലപ്പുഴ: മാന്നാറിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് തൃക്കുരുട്ടി മഹാദേവ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ ഒരു വാതിലുണ്ട്. ഇത് മുസ്ലിം മതത്തിൽപ്പെട്ടവരെ ആനയിക്കാനാണെന്നാണ് വിശ്വാസം. നേരത്തെ ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സ്ത്രീക്കൾക്കായി തുറന്നു നൽകുകയായിരുന്നു.

മാന്ധാതാവ് ചക്രവർത്തി ഈ ക്ഷേത്രത്തിൽ 100 യാഗം നടത്തിയെന്നാണ് കരുതപ്പെടുന്നത്. ഈ യാഗങ്ങൾക്കൊണ്ട് പ്രസിദ്ധമായതിനാൽത്തന്നെ മാന്നാറിന്റെ പേര് ആദ്യം മാന്ധാതാപുരം എന്നായിരുന്നു. തുടർന്ന് അത് ലോപിച്ചാണ് മാന്നാർ എന്ന പേര് വീണത്. മാന്ധാതാവ് യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ട മഹർഷി പ്രതിഷ്ഠിച്ചുവെന്നാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

മാന്നാറിൽ കഴിഞ്ഞ ദിവസം നടന്ന നബിദിന റാലിക്ക് ക്ഷേത്രഭാരവാഹികൾ ആഘോഷമായ വരവേൽപ്പാണ് നൽകിയത്. മാന്നാറിലെ ജമാഅത്ത് കമ്മിറ്റി നൽകിയ റാലിക്കാണ് കുരട്ടിശേരി ഭദ്രകാളി ക്ഷേത്രത്തിലും തൃക്കുരിട്ടി മഹാദേവ ക്ഷേത്രത്തിലും സ്വീകരണം നൽകിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇത് മാന്നാറിൽ പതിവാണ്.

2015ലാണ് നബിദിന റാലിക്ക് സ്വീകരണം നൽകാൻ മാന്നാറിലെ ക്ഷേത്രങ്ങൾ ആരംഭിച്ചത്. തൃക്കുരുട്ടി ക്ഷേത്രം ഉപദേശക സമിതിയും തൃക്കുരുട്ടി മഹാദേവ സേവാ സമിതിയും ചേർന്നാണ് നബിദിന റാലിക്ക് സ്വീകരണം നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്