ആപ്പ്ജില്ല

അവധി ദിനങ്ങളിലും 'ശ്രദ്ധ'യോടെ ആരോഗ്യവകുപ്പ്

Samayam Malayalam 10 Sept 2018, 3:38 pm
കൊച്ചി: തുടർച്ചയായുള്ള രണ്ട് അവധി ദിവസങ്ങളിലും പ്രളയബാധിത മേഖലകളിലെ ഫീൽഡ് സന്ദർശനം മുടങ്ങാതെ ആരോഗ്യ വകുപ്പിന്റെ 'ശ്രദ്ധ' പരിപാടി. അതാത് പ്രദേശത്തെ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് ആരോഗ്യപ്രവർത്തകർ വീടുകളിൽ നടത്തുന്ന ഭവനസന്ദർശന പരിപാടിയിലൂടെ പകർച്ചവ്യാധികൾ ആരംഭത്തിലെ കണ്ടെത്തി പ്രതിരോധ നടപടികൾ കൃത്യസമയത്ത് സ്വീകരിക്കുവാൻ സാധിക്കുന്നുണ്ട്. കൂടാതെ വിവിധ ആശുപത്രികളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന എലിപ്പനി കേസുകളും ജില്ലാ കൺട്രോൾ റൂമിൽ നിന്നും അതാത് ദിവസം ഫോണിൽ വിളിച്ച് വിശദശാംശങ്ങൾ ആരായുകയും തുടർനടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. സംശയാസ്പദമായ ഓരോ എലിപ്പനി ബാധിതനെയും ജില്ലാ കൺട്രോൾ റൂമിൽ നിന്നും ഡോക്ടർമാർ തന്നെയാണ് നേരിട്ട് വിളിക്കുന്നത് എന്നത് രോഗികൾക്കും ആശ്വാസകരമാവുകയാണ്.
Samayam Malayalam medical camp


തുടർ ചികിത്സ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ആവശ്യമെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുമായും ആശയവിനിമയം നടത്തി ചികിത്സാപുരോഗതിയും വിലയിരുത്തുന്നുണ്ട്. കൂടാതെ സർക്കാർ ആശുപത്രികൾ വഴിയും, ആരോഗ്യകേന്ദ്രങ്ങൾ വഴിയും ഭവനസന്ദർശങ്ങളിലൂടെയും എലിപ്പനി പ്രതിരോധ ഗുളിക വിതരണവും തുടർന്നു വരുന്നു. വരാപ്പുഴ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച് പ്രത്യേക മൈക്ക് പ്രചാരണവും അവധി ദിവസങ്ങളിൽ നടത്തുകയുണ്ടായി. പ്രളയാനന്തരം ഏതെങ്കിലും പ്രദേശത്ത് പകർച്ചവ്യാധികൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ആരോഗ്യവകുപ്പിന്റെ ജില്ലാ കൺട്രോൾ റൂമിൽ വിവരം അറിയിക്കാവുന്നതാണ്. നമ്പർ 99 46 99 29 95.

ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ. പി / കിടത്തി ചികിത്സ വിഭാഗങ്ങളിൽ 259 പേർ ചികിത്സ തേടിയെത്തി. വയറിളക്കരോഗങ്ങൾ പിടിപെട്ട് 50 പേരും എലിപ്പനി സംശയിക്കപ്പെടുന്ന 16 പേരും ചികിത്സക്കെത്തി. കവളങ്ങാട്, കുമ്പളം, കടുങ്ങല്ലൂർ,ശ്രീമൂലനഗരം, കരുമാലൂർ, മുവാറ്റുപുഴ, കളമശ്ശേരി, ആലുവ, വടവുകോട് (2 ), എടത്തല, വാഴക്കുളം, അയ്യപ്പൻകാവ്, കലൂർ, ചെമ്പുമുക്ക്, മലയാറ്റൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ മരട് സ്വദേശിക്ക് എലിപ്പനി സ്ഥിരീകരിച്ചു. ചിക്കൻപോക്സ് പിടിപെട്ട് ഒരാളും ചികിത്സ തേടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്