ആപ്പ്ജില്ല

പത്തനംതിട്ടയിൽ മാരകമായ ടൈപ്പ് ത്രീ ഡെങ്കി; അതീവജാഗ്രത

ജില്ലയിൽ മലമ്പനിയും പടരുന്നതായി ആരോഗ്യവകുപ്പ്

Samayam Malayalam 23 Jun 2018, 8:14 am
പത്തനംതിട്ട: സംസ്ഥാനത്ത് ഡെങ്കിപ്പനി പിടിമുറുക്കുന്നതിനിടെ പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മാരകമായ ടൈപ്പ് ത്രീ ഡെങ്കി വൈറസിന്‍റെ സാന്നിദ്ധ്യം ജില്ലയിൽ സ്ഥിരീകരിച്ചു. കൂടാതെ മലമ്പനി പരത്തുന്ന അനോഫിലസ് പെൺകൊതുകുകളെ അടൂര്‍ താലൂക്കിൽ ജില്ലാ അതിര്‍ത്തിയിൽ കണ്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ മലമ്പനി പടരുമെന്നാണ് മുന്നറിയിപ്പ്.
Samayam Malayalam anopheles.


ഈ വര്‍ഷം 19 പേര്‍ക്കാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇവരെല്ലാം അന്യസംസ്ഥാനതൊഴിലാളികളാണ്. നാട്ടുകാരിൽ ആര്‍ക്കും ഇതുവരെ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പൂര്‍ണ മലേറിയ മുക്ത ജില്ലയായി പത്തനംതിട്ടയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനു മുൻപായി നടത്തിയ കൊതുക് സര്‍വേയിലാണ് അടൂര്‍ താലൂക്കിൽ അനോഫിലസ് കൊതുകകുകളെ കണ്ടെത്തിയത്.

നാലു തരം ഡെങ്കി വൈറസുകളിൽ ഏറ്റവും മാരകമായ ഡെങ്കി ത്രീയുടെ സാന്നിദ്ധ്യവും ആശങ്കയേറ്റുന്നുണ്ട്. നാറാണംമൂഴി പഞ്ചായത്തിൽ 11 വയസുകാരനാണ് ടൈപ്പ് ത്രീ വൈറസ് സ്ഥിരീകരിച്ചത്. ഈ സീസണിൽ 300ൽ അധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തലച്ചോറിനെ ബാധിക്കുന്ന ടൈപ്പ് ത്രീ ഡെങ്കി കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്