തിരുവനന്തപുരം: മീസിൽസ് റൂബെല്ല വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രോമ കെയറുമായി ബന്ധപ്പെട്ട് ഡബ്ല്യു എച്ച് ഒയുടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ തായ് ലൻഡിലുള്ള ആരോഗ്യമന്ത്രി ഫേസ്ബുക്ക് ലൈവിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു.
തായ് ലൻഡിൽ എത്തിയപ്പോൾ ആണ് ഈ സംഭവം അറിഞ്ഞത്. അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായും ഡി ജി പിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. അതിക്രമികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മുഴുവനായി ആരോഗ്യപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
'മീസിൽ സ് റൂബെല്ല വാക്സിനേഷന് വേണ്ടി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ടീമിനെ സാമൂഹ്യവിരുദ്ധർ ആക്രമിച്ച സംഭവം ഉണ്ടായി. നമ്മുടെ സമൂഹത്തിനകത്ത് പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ത്യാഗപൂർണമായ പ്രവർത്തനമാണ് എം ആർ വാക്സിനേഷൻ കാമ്പയിനിൽ പങ്കെടുത്ത് കൊണ്ട് ആരോഗ്യവകുപ്പ് പ്രവർത്തകർ നടത്തുന്നത്. അത് ഈ സമൂഹത്തെയാകെ സംരക്ഷിക്കാനുള്ള വലിയ ഒരു സാമൂഹ്യക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമാണ്. എന്നാൽ, ചില അന്ധവിശ്വാസികളും ചില സാമൂഹ്യവിരുദ്ധരും ഈ വാക്സിനേഷന് എതിരായി പ്രചരണം നടത്തിക്കൊണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന് മനസ്സിലായിട്ടുണ്ട്, അത്തരം ചിലർക്കെതിരെ നേരത്തെ തന്നെ നടപടികൾ എടുത്തിട്ടുണ്ട്. ആഭ്യന്തരവകുപ്പും ഇത്തരക്കാർക്ക് എതിരെ നടപടിയെടുക്കാൻ സന്നദ്ധമായിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ നഴ്സ് ആക്രമിക്കപ്പെട്ട സംഭവം ബഹുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാകേണ്ട സംഭവമാണ്. മാത്രമല്ല, ആരോഗ്യ, സാമൂഹ്യ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ പിന്തുണ ഉണ്ടാവണം. ഇത്തരം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്താൻ സമൂഹമാകെ ഒരുമിച്ച് നിൽക്കണം. ' - ഫേസ്ബുക്ക് ലൈവിൽ ആരോഗ്യമന്ത്രി പറഞ്ഞു.