ആപ്പ്ജില്ല

കനത്ത മഴ തുടരുന്നു; കേരളത്തിൽ മരണം പതിനൊന്നായി

രാവിലെ തിരുവനന്തപുരത്ത് വൈദ്യുതി ലൈന്‍ തട്ടി ഒരാള്‍ മരിച്ചിരുന്നു

Samayam Malayalam 10 Jun 2018, 2:43 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ മരണം പതിനൊന്നായി.പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ കുട്ടി മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്‍റെ മകന്‍ അക്ഷയ് (8) ആണ് മരിച്ചത്. ഇന്നലെയാണ് മരം വീണ് കുട്ടിക്ക് പരിക്കേറ്റത്.ഇതോടെയാണ് കാലവര്‍ഷക്കെടുതിയിലെ മരണ സംഖ്യ 11 ആയി ഉയര്‍ന്നത്. രാവിലെ തിരുവനന്തപുരത്ത് വൈദ്യുതി ലൈന്‍ തട്ടി ഒരാള്‍ മരിച്ചിരുന്നു. ശാസ്തവട്ടത്ത് ശശിധരന്‍ (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഒമ്പത് പേര്‍ മരിക്കുകയും 15ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Samayam Malayalam കനത്ത മഴ; കേരളത്തിൽ മരണം പതിനൊന്നായി
കനത്ത മഴ; കേരളത്തിൽ മരണം പതിനൊന്നായി


തീരദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേരള, ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. കടൽതിര നാലര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്ന് എം.വി.ഐ.പി. ഏ.എക്‌സി.അറിയിച്ചു. തൊടുപുഴയാറിന്‍റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കട്ടപ്പനയിലും കുമളിയിലും ശക്തമായ മഴയും കാറ്റുമുണ്ടായി. കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്‍റിന് താഴെ ഉരുള്‍പൊട്ടി ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. എന്നാൽ ആളപായമില്ലെന്നത് ആശ്വാസകരമാണ്. അതേസമയം അടിമാലി വാളറ വാടക്കേചാലില്‍ ഉരുള്‍പൊട്ടി. ഇടുക്കി വെള്ളത്തൂവല്‍ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞു വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസവും കനത്ത മഴ മൂലം സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണുണ്ടായത്. കേരളത്തില്‍ ഉടനീളം കാറ്റിലും മഴയിലും ഉരുള്‍പൊട്ടലിലും വലിയതോതില്‍ കൃഷിനാശമുണ്ടായി. പലയിടത്തും റോഡുകളും വീടുകളും തകര്‍ന്നു. കോതമംഗലം, പറവൂര്‍ മേഖലയില്‍ 14ഓളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 13 ഓളം വീടുകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്നത്. എറണാകുളം ചെല്ലാനത്തും കടലാക്രമണം രൂക്ഷമാണ്. പത്തനംതിട്ടയിലെ മലയോര മേഖലയായ ഗവിയില്‍ നിന്ന് ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് മരം വീണ് വഴിയടഞ്ഞതിനാല്‍ പതിനാലാം മൈലില്‍ കുടുങ്ങിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്