ആപ്പ്ജില്ല

ഇന്ന് നട തുറക്കും; ശബരിമലയിൽ കനത്ത ജാഗ്രത

പ്രതിഷേധങ്ങള്‍ ഒഴിവാക്കാൻ 3000 പോലീസുകാര്‍

Samayam Malayalam 5 Nov 2018, 7:51 am
നിലയ്ക്കൽ: ചിത്തിര ആട്ടവിശേഷത്തിനായി ഇന്ന് നട തുറക്കാനിരിക്കേ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാൻ ശബരിമലയിലും പരിസരത്തും കനത്ത ജാഗ്രത. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആറു മേഖലകളായി തിരിച്ച് 3000 പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനത്തിന് വന്നാൽ കടത്തി വിടാൻ തന്നെയാണ് പോലീസിന്‍റെ തീരുമാനം. എന്നാൽ ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനായി എത്തുന്നവരെ കടത്തി വിടില്ല. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പാക്കുന്നതിനെതിരെ തുലാമാസപൂജ സമയത്ത് ശബരിമല പ്രദേശത്ത് ഉണ്ടായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം.
Samayam Malayalam sabarimala


തുലാമാസ പൂജ സമയത്ത് ഉണ്ടായ തരത്തിലുള്ള പ്രതിഷേധങ്ങളും വാഹനപരിശോധനയും അനുവദിക്കരുതെന്ന് ആഭ്യന്തരവകുപ്പ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയിൽ യുവതികള്‍ പ്രവേശിക്കുന്നത് തടയാൻ അൻപത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ട്. ഇത് മുന്നിൽക്കണ്ട് പമ്പയിൽ നൂറ് വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യമുണ്ടായാൽ ഇവരിൽ അൻപത് വയസിന് മുകളിൽ പ്രായമുള്ള 30 പേരെ സന്നിധാനത്ത് എത്തിക്കാനാണ് പദ്ധതി.

നിലയ്ക്കലിൽ വാഹനങ്ങൾ പരിശോധിക്കുന്ന പോലീസ് സംഘം


സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെയും വാഹനങ്ങളുടെയും പൂര്‍ണ്ണവിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സൈബര്‍ ഇടപെടലുകലുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളിൽ തങ്ങാനും ആരെയും അനുവദിക്കില്ല. ശബരിമലയിൽ മൊത്തം 12 ഫേസ് ഡിറ്റക്ഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുൻപ് നടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവര്‍ ആരെങ്കിലും ക്യാമറയിൽ പതിഞ്ഞാൽ കസ്റ്റഡിയിൽ എടുക്കാനാണ് തീരുമാനം.

അതേസമയം, വിശ്വാസത്തിന് കോട്ടം വരുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്. ഇരുമുടിക്കെട്ടില്ലാത്തവരെ പ്രത്യേകം പരിശോധിച്ച ശേഷമായിരിക്കും മല കയറാൻ അനുവദിക്കുക. തീര്‍ഥാടകരുടെ കൈവശം എന്തെങ്കിലും തിരിച്ചറിയൽ കാര്‍ഡ് ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്