ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്ന് അഭിഭാഷകരെ ഒഴിവാക്കി

അഭിഭാഷകർ തെളിവുകൾ നശിപ്പിച്ചെന്ന് സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല

Samayam Malayalam 5 Dec 2018, 6:27 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് രണ്ടു അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്ന് വിടുതൽ ഹർജി അംഗീകരിച്ച് ഹൈക്കോടതി ഒഴിവാക്കിയത്. ഇരുവരും ചേർന്ന് കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന് വേണ്ടി പ്രതീഷ് ചാക്കോയും രാജു ജോസഫും കോടതിയിൽ ഹാജരായിരുന്നു.
Samayam Malayalam pratheesh chacko


രണ്ട് അഭിഭാഷകരും ചേർന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതായി സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഒളിവിൽ കഴിഞ്ഞിരുന്ന സുനിൽകുമാർ മെമ്മറി കാർഡും മൊബൈൽ ഫോണും അഭിഭാഷകരെ ഏൽപിച്ചിരുന്നെന്നായിരുന്നു കണ്ടെത്തൽ. ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമാണ് അഭിഭാഷകരെ അന്വേഷണ സംഘം പ്രതിചേർത്തത്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യലിനായി പ്രതീഷ് ചാക്കോക്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതീഷ് ചാക്കോയെ ജാമ്യത്തിൽ വിട്ടയച്ചു. ഒളിവിലായിരുന്ന സുനിൽ കുമാർ രണ്ട് അഭിഭാഷകർക്കും വക്കാലത്ത് നൽകിയതല്ലാതെ മറ്റേത് കുറ്റമാണ് നിലനിൽക്കുന്നതെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്