ആപ്പ്ജില്ല

കനത്ത ചൂട് തുടരും; ഒരാഴ്ചയ്ക്ക് ശേഷം ചെറിയ മഴയെത്തും

സെപ്റ്റംബര്‍ 18ന് ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടും

Samayam Malayalam 13 Sept 2018, 8:53 am
തിരുവനന്തപുരം: കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത ചൂട് ഒരാഴ്ച കൂടി തുടര്‍ന്നേക്കുമെെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 17ന് ശേഷം വീണ്ടും മഴ തുടങ്ങുന്നതോടെ ചൂട് ശമിച്ചേക്കും. 18ന് ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇതിന്‍റെ സ്വാധീനത്തിൽ ചെറിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.
Samayam Malayalam sun


അതേസമയം, പ്രളയത്തിനു ശേഷം ചില പ്രദേശങ്ങളിൽ ചൂട് കൂടിയതിന് പ്രളയവുമായി ബന്ധമില്ലെന്നും മഴ തീരെ കുറഞ്ഞതാണ് ചൂട് കൂടാൻ കാരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ഒന്ന് മുതൽ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ ആകെ അഞ്ച് മില്ലീമീറ്റര്‍ മാത്രമാണ് മഴ ലഭിച്ചത്. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കിൽ 96 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ചൂട് കൂടിയിട്ടുള്ളത്. ഇവിടങ്ങളിൽ ദീര്‍ഘകാല ശരാശരിയിൽ നിന്ന് രണ്ട് ഡിഗ്രിയിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ട്.

കാറ്റിന്‍റെ സ്വഭാവം മാറിയതും ചൂട് കൂടാൻ കാരണമായി. ഇപ്പോള്‍ തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറുനിന്ന് വീശുന്ന കാറ്റ് കടലിൽ നിന്ന് നീരാവി നിറഞ്ഞ കാറ്റ് കരയിലെത്തുന്നത് തടസ്സമാണ്.

18ന് ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യപശ്ചിമ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കേരളത്തിൽ മഴയ്ക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഏഴ് സെന്‍റിമീറ്ററിന് താഴെ കുറഞ്ഞ തോതിലുള്ള മഴയ്ക്ക് മാത്രമാണ് സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്