ആപ്പ്ജില്ല

കന്യാസ്ത്രീക്ക് സുരക്ഷ ഉറപ്പാക്കിയോ എന്ന് ഹൈക്കോടതി

വ്യാഴാഴ്‌ച ഹൈക്കോടതിയിൽ സർക്കാർ ഇത് സംബന്ധിച്ച പുരോഗതി വിശദീകരിക്കണമെന്നാണ് നിർദേശം.

Samayam Malayalam 10 Sept 2018, 3:50 pm
കൊച്ചി: കന്യാസ്ത്രീ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെ നൽകിയ പീഡന പരാതിയിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. കഴിഞ്ഞ ഒരു മാസം കേസിന്റെ അന്വേഷണത്തിൽ എന്ത് പുരോഗതി ഉണ്ടായെന്നും ഹൈക്കോടതി ആരാഞ്ഞു. കേസിൽ ഇരയായ കന്യാസ്ത്രീയെയും സാക്ഷികളായ കന്യാസ്ത്രീകളെയും സംരക്ഷിക്കാം സർക്കാർ നടപടി സ്വീകരിച്ചോ എന്ന് കോടതി ചോദിച്ചു. അടുത്ത വ്യാഴാഴ്‌ച ഹൈക്കോടതിയിൽ സർക്കാർ ഇത് സംബന്ധിച്ച പുരോഗതി വിശദീകരിക്കണമെന്നാണ് നിർദേശം.
Samayam Malayalam kerala high court


ബിഷപ്പിന്റെ പീഡനത്തിന് കന്യാസ്ത്രീ ഇരയായ സംഭവത്തിൽ ഇന്ന് രണ്ട് ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കി സമയബന്ധിതമായി അന്വേഷണം അവസാനിപ്പിക്കണം എന്ന് കോടതി വ്യക്തമാക്കി. നേരത്തെ കോടതിയിൽ വൈക്കം ഡിവൈഎസ്‌പി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പാലുതവണ പീഡിപ്പിച്ചതായി പറയുന്നുണ്ട്. അത് പ്രതിപാദിച്ച് ആരും നിയമത്തിന് മുകളിൽ അല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും കോടതി നിരീക്ഷിച്ചു.

ഇന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസിൽ അന്വേഷണം വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്‍പര്യഹര്‍ജി സമർപ്പിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അതേസമയം, എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ജോയിന്‍റ് ക്രിസ്റ്റ്യൻ കൗൺസിലിന്‍റെ നേതൃത്വത്തിലുള്ള നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആദ്യദിവസം മുതല്‍ സമരം നടത്തിവരുന്ന അഡ്വ. ജോൺ മാത്യുവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പോലീസ് ഇന്ന് അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ത്താലായതിനാൽ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രികള്‍ ഇന്ന് എത്തിയിട്ടില്ല. സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്