ആപ്പ്ജില്ല

നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു: 50ലധികം ഹിന്ദു സംഘടനകള്‍ സമിതി വിടുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം. പ്രഖ്യാപിച്ചെങ്കിലും ഇത് നടപ്പാക്കാത്തതിനാലാണ് സമിതി വിടുന്നതെന്ന് ഹിന്ദു സംഘടനകള്‍

Samayam Malayalam 12 Sept 2019, 11:32 am
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. ഹിന്ദു പാര്‍ലമെന്‍റിലെ 50ലധികം സമുദായ സംഘടനകളാണ് സമിതി വിടാന്‍ തീരുമാനിച്ചത്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സമായതിനാലാണ് പിന്‍മാറ്റമെന്ന് നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനര്‍ സി.പി. സുഗതന്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സമുദായ സംഘടനകളെ ഉള്‍പ്പെടുത്തി നവോത്ഥാന സംരക്ഷണ സമിതി രൂപവത്കരിച്ചത്.
Samayam Malayalam pullala, vellappally, pinarayi


സമിതി രൂപവത്കരിക്കപ്പെട്ട സമയത്തുണ്ടായിരുന്ന ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് പിന്‍മാറ്റത്തിന് കാരണമായി പറയുന്നതെങ്കിലും കെ.പി.എം.എസ്. നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതകളും കാരണമാണെന്ന് സൂചനയുണ്ട്. രൂപവത്കരിക്കപ്പെട്ടതുമുതല്‍ നവോത്ഥാന സമിതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളാണ് ഉണ്ടായത്. സമിതിയില്‍ നൂറോളം സമുദായ സംഘടകളാണ് അംഗങ്ങളായിരുന്നത്. ഇതില്‍ 50 ഹൈന്ദവ സംഘടനകളാണ് ഇപ്പോള്‍ ഹിന്ദു പാര്‍ലമെന്‍റിന്‍റെ നേതൃത്വത്തില്‍ പുറത്തുപോകുന്നത്.

ഹിന്ദു സമുദായത്തിന്‍റെ ഉന്നമനത്തിനായി 2009-ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയാണ് ഹിന്ദു പാര്‍ലമെന്‍റ് രൂപവത്കരിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ഹിന്ദു പാര്‍ലമെന്‍റ് പിന്തുണച്ചിരുന്നില്ല. സി.പി. സുഗതന്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങിയിരുന്നു.

എന്നാല്‍ എസ്.എന്‍.ഡി.പി.ക്കും കെ.പി.എം.എസിനുമൊപ്പം ഹിന്ദു പാര്‍ലമെന്‍റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന പങ്കെടുത്തു. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്‍തതോടെയാണ് സമുദായ സംഘനടകള്‍ തമ്മില്‍ ഭിന്നത ഉടലെടുത്തത്.

ലോകസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം. പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിക്കാത്തതിനാലാണ് സമിതി വിടുന്നതെന്ന് ഹിന്ദു പാര്‍ലമെന്‍റ് ആത്മീയ സഭാ നേതാക്കള്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്