ആപ്പ്ജില്ല

അവധിയറിയാൻ വിളിച്ച രക്ഷിതാവിനെ പരിഹസിച്ച ഹോംഗാർഡിന് താക്കീത്

തെറ്റായ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞു.

Samayam Malayalam 11 Jul 2018, 2:32 pm
കൽപറ്റ: മഴ മൂലം സ്കൂളിന് അവധിയാണോയെന്ന് അന്വേഷിച്ച രക്ഷിതാവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. വയനാട് കളക്ടറേറ്റ് കൺട്രോള്‍ റൂമിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡാണ് അന്വേഷണത്തിനായി വിളിച്ച രക്ഷിതാവിനെ അപമാനിച്ച് സംസാരിച്ചത്. മാധ്യമങ്ങളിൽ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിൽ എഡിഎമ്മിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ ചേംബറിൽ വിളിച്ചു വരുത്തി താക്കീത് നല്‍കിയതായി വയനാട് കളക്ടര്‍ ആര്‍ അജയകുമാര്‍ പത്രക്കുറിപ്പിൽ അറിയിക്കുകയായിരുന്നു.
Samayam Malayalam police phone


തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ പിതാവായ വാളാട് സ്വദേശി മുഹമ്മദാലി സ്കൂളിന് അവധിയുണ്ടോയെന്ന് അറിയാൻ കളക്ടറേറ്റിലേയ്ക്ക് വിളിച്ചത്. ഇന്ന് സ്കൂള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് സ്കൂളുണ്ടല്ലോ, സ്കൂള്‍ എവിടെപ്പോകാനാ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ മറുപടി. തുടര്‍ന്ന് പഠിപ്പുണ്ടാകുമോ എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉണ്ടാകുമെന്ന് മറുപടി നല്‍കുകയും ചെയ്തു. തന്നെ അപമാനിക്കുന്ന രീതിയിൽ ഉത്തരം നല്‍കിയതിനെ ചോദ്യം ചെയ്തപ്പോഴും പരിഹാസത്തോടെയായിരുന്നു ഹോം ഗാര്‍ഡിന്‍റെ മറുപടി. എന്നാൽ ഹോം ഗാര്‍ഡിന്‍റെ പേരു ചോദിച്ചതോടെ ഉത്തരം നല്‍കാതെ കോള്‍ അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, അന്വേഷണത്തിൽ ഉദ്യോഗസ്ഥന്‍റെ ഭാഗത്തെ വീഴ്ച പുറത്തുവന്നതോടെ ഇയാള്‍ തെറ്റായ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു.

(ചിത്രത്തിന് കടപ്പാട്: clipartxtras.com)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്