ആപ്പ്ജില്ല

മഴ തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറക്കും: ജനങ്ങള്‍ ആശങ്കയില്‍

ഇതുവരെയുള്ള തോതില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറന്ന് വിടേണ്ട സാഹചര്യമാണുള്ളത്.

Samayam Malayalam 28 Jul 2018, 4:54 pm
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് സമീപവാസികളില്‍ ആശങ്ക നിറയ്ക്കുന്നു. ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് സൂചന.
Samayam Malayalam idukkidam


മഴ തുടരുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയുംചെയ്താല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെയുള്ള തോതില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറന്ന് വിടേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

മഴ തുടരുകയും ഇടുക്കി ഇടുക്കി അണക്കെട്ട് തുറന്ന് വിടേണ്ട സാഹചര്യമുണ്ടായാല്‍ ഡാംസേഫ്റ്റി അതോറിറ്റിയുടെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി മുതിര്‍ന്ന റവന്യൂ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തി.
അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ നീരൊഴുക്കിന് തടസ്സമുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇതിനായി റവന്യൂ, കെ.എസ്.ഇ.ബി , ഇറിഗേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി
കര്‍മ്മസമിതി രൂപീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.

അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഏറ്റവും ചെറിയ തോതിലുള്ള അളവ് 50 കുമെക്‌സ് ആണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അവലോകന യോഗത്തില്‍ വ്യക്തമാക്കി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ന്(ശനി) കലക്‌ട്രേറ്റില്‍ രാവിലെ 9ന് റവന്യൂ, ഇറിഗേഷന്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

വെള്ളം തുറന്ന് വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം
ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനാണ് സര്‍വ്വെ. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലുള്ള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

59 ദശലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ ഉള്ളത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 14.58 ദശലക്ഷം യൂണിറ്റായിരുന്നു. പ്രതിദിനം 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കിക്കു പുറമേ ശബരിഗിരി, ഇടമലയാര്‍ ജലവൈദ്യുത നിലയങ്ങളുടെ സംഭരണികളും വൈകാതെ തുറന്നുവിടുമെന്നാണ് സൂചന. മയം നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്