ഡൽഹിയിലെ ചർച്ചയിൽ പ്രധാന നേതാക്കൾ
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ ഡൽഹിയിലെ വസതിയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിങ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, ടിവി തോമസ് എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച എംപിമാരുമായും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും നടത്തിയ ചർച്ചയിൽ ഉയർന്ന അഭിപ്രായം ഉൾപ്പെടെയുള്ളവയായിരുന്നു കേരളാ നേതാക്കൾ ചർച്ച ചെയ്തത്. ഇവിടെ നടന്ന ചർച്ചകൾക്ക് ശേഷം നേതാക്കൾ രാത്രി വേണുഗോപാലിന്‍റെ വീട്ടിലെത്തിയും തുടർചർച്ച നടത്തി.
തിരുവനന്തപുരത്തും ചർച്ച
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഈ ചർച്ചയിൽ ഡിസിസി അധ്യക്ഷന്മാരായി പരിഗണിക്കേണ്ടുന്നവരുടെ പേരുകൾ പട്ടികപ്പെടുത്തിയിരുന്നു. മുഴുവൻ ഡിസിസികളിലും അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത. കെപിസിസി ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച തീരുമാനവും ഇതിന് പിന്നാലെ ഉണ്ടായേക്കും
എംഎൽഎമാരും എംപിമാരും ഉണ്ടായേക്കില്ല
ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിൽ എംഎൽഎമാരും എംപിമാരും ഉണ്ടായേക്കില്ലന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. ഇന്ന് തന്നെ അന്തിമപട്ടിക തയ്യാറാക്കി അംഗീകാരത്തിനായി ഹൈക്കമാൻഡിന് സമർപ്പിച്ചേക്കും. ഡിസിസി പ്രസിഡന്‍റുമാർക്ക് 70 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശം ചിലർ ഉയർത്തിയിട്ടുണ്ട്. അതേസമയം പ്രസിഡന്‍റുമാർക്ക് പ്രായപരിധി നോക്കേണ്ടെന്നാണ് നിലവിലെ ധാരണയെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പിൽ മത്സരിച്ചുതോറ്റവർക്ക് സാധ്യത
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുതോറ്റവർക്ക് സ്ഥാനം നൽകേണ്ടെന്ന അഭിപ്രായം പരിഗണിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം എത്തിയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്ത് വന്ന സാധ്യതാ പട്ടികയിൽ പല ജില്ലകളിലും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാക്കൾ ഉൾപ്പെട്ടിരുന്നു. പാലക്കാട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം സാധ്യതാ പട്ടികയിൽ മുന്നിലുള്ളത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നേതാക്കളാണ്.
വിടി ബൽറാമിനും പത്മജയ്ക്കും സാധ്യത?
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുതോറ്റവരെയും ഡിസിസി പ്രസിഡന്‍റുമാരായി പരിഗണിക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പാലക്കാട് വിടി ബൽറാം ഡിസിസി അധ്യക്ഷനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിപ്പോർട്ടർ ലൈവ് കഴിഞ്ഞദിവസം പുറത്തുവിട്ട സാധ്യതാ പട്ടികയിൽ തൃത്താല മുൻ എംഎൽഎ വിടി ബൽറാമിനെ പാലക്കാട് ഡിസിസി പ്രസിഡന്‍റായി പരിഗണിക്കുന്നുണ്ടെന്നാണ് പറയുന്നത്. ബൽറാമിന് പുറമെ എവി ഗോപിനാഥിന്‍റെ പേരും ഇവിടെയുണ്ട്. തൃശൂരിൽ നിന്നുള്ള പട്ടികയിൽ മുതിർന്ന നേതാവ് പത്മജ വേണുഗോപാലും ഉൾപ്പെട്ടിട്ടുണ്ട്. പത്മജയ്ക്ക് പുറമെ ടി വി ചന്ദ്രമോഹന്‍റെ പേരാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാറും സാധ്യതാ പട്ടികയിലുണ്ട്.