അതിർത്തി തുറന്ന് കേന്ദ്ര സർക്കാർ
ഓണക്കാലത്ത് അതിർത്തി കടന്ന് എത്താൻ കഴിയുമോ എന്ന ആശങ്ക ചിലരിലുണ്ട്. അൺലോക്ക് നടപടികളുമായി രാജ്യം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറന്ന് കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ട്. സഞ്ചാര സ്വാതന്ത്ര്യവും ചരക്ക് ഗതാഗതവും തടയാൻ പാടില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ടുള്ള നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ ബന്ധപ്പെട്ട വകുപ്പുകൾക്കും സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താൻ യാത്ര പാസ് ആവശ്യമാണ്.
നാട്ടിലെത്താൻ യാത്രാ പാസ് ആവശ്യം
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി കടന്ന് എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇതിനാൽ കേരള സർക്കാരിൻ്റെ കൊവിഡ്-19 ജാഗ്രത ഇ പോർട്ടലിൽ അപേക്ഷ നൽകിയ ശേഷമാകണം സംസ്ഥാനത്ത് എത്താൻ. തിരികെ പോകണമെങ്കിലും പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഏതെങ്കിലും ഒരു തീയതിയിൽ ലഭ്യമായ സമയം തെരഞ്ഞെടുപ്പ് പാസ് സ്വന്തമാക്കാം. തീയതി മാറിയതിൻ്റെ പേരിൽ ചെക്ക് പോസ്‌റ്റിൽ യാത്ര തടയില്ല. വിവരങ്ങൾ കൃത്യമായി ചേർക്കേണ്ടതാണ് നിർബന്ധമായ കാര്യം.
അതിർത്തി കടക്കാൻ മൂന്ന് തരം പാസുകൾ ലഭ്യം
അതിർത്തി കടന്ന് എത്താൻ കേരള സർക്കാരിൻ്റെ പോർട്ടലിൽ മൂന്ന് തരം പാസുകളാണ് ലഭ്യമാകുക. ഒരാഴ്‌ച നാട്ടിൽ നിൽക്കാനുള്ള ഷോർട്ട് സ്‌റ്റേ പാസ്, ഏഴ് ദിവസത്തിലധികം താമസിക്കാനുള്ള ഡൊമസ്‌റ്റിക് പാസ്, മെഡിൽ ആവശ്യങ്ങൾ അല്ലെങ്കിൽ മരണം പോലെയുള്ള അടിയന്തര ഘട്ടങ്ങൾക്കായുള്ള എമർജൻസി പാസ് എന്നിങ്ങനെയുള്ള മൂന്ന് പാസുകളാണ് ലഭ്യമാകുന്നത്. സംസ്ഥാനം ഓണത്തിരക്കിലെക്ക് നീങ്ങുന്നതോടെ പാസുകൾ നേടുന്നവരുടെ എണ്ണം വർധിച്ചു.
ക്വാറൻ്റൈൻ വേണ്ടത് ആർക്കൊക്കെ?
അതിർത്തി കടന്ന് എത്തുന്നവർക്ക് ക്വാറൻ്റൈൻ വേണോ എന്ന ചോദ്യം ശക്തമാണ്. ഷോർട്ട്, എമർജൻസി പാസുകൾ നേടി സംസ്ഥാനത്ത് എത്തുന്നവർക്ക് ക്വാറൻ്റൈൻ ആവശ്യമില്ല. അതേസമയം പനി, ചുമ, ശ്വാസ തടസം, തൊണ്ടവേദന, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും ക്വാറൻ്റൈനിൽ കഴിയണം. ചെക്ക് പോസ്‌റ്റിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകളാണ് ഇവർക്ക് നിർണായകമാകുക. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടാൽ ക്വാറൻ്റൈൻ നിർദേശിക്കും. നിർദേശം ലംഘിച്ചാൽ മറ്റ് നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് അധികാരമുണ്ട്.
സംസ്ഥാനം ഓണത്തിരക്കിൽ
കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിലുണ്ടെങ്കിലും സംസ്ഥാനം ഓണത്തിരക്കിലാണ്. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആശങ്ക ശക്തമാക്കുന്ന സാഹചര്യമാണിത്. നാവശ്യമായ ഓണക്കാല യാത്രകൾ ഒഴിവാക്കണം. കണ്ടെയ്‌ൻമെൻ്റ് മേഖലയിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങൾ നടത്തുന്നതിലും പ്രത്യേക ശ്രദ്ധവേണം. സദ്യയുടെ പേരിലോ മറ്റ് പൊതുപരിപാടികളുടെ പേരിലോ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്നും നിർദേശമുണ്ട്.