ആപ്പ്ജില്ല

'ഇറങ്ങി പോ ആശാനെ'; ഇരിക്കൂറിൽ കെസി ജോസഫിനെതിരെ പ്രതിഷേധം ശക്തം

കഴിഞ്ഞ നാൽപ്പത് വർഷം മണ്ഡലത്തിന്റെ പ്രതിനിധിയായ കെസി ജോസഫ് ഇരിക്കൂറിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ കാട്ടിത്തരാമോ എന്നാണ് വോട്ടർമാരുടെ ചോദ്യം.

Edited byലിയോനാൾഡ് ഡെയ്സി മാത്യു | Samayam Malayalam 20 Jan 2021, 1:33 pm
കണ്ണൂർ: "ഒന്ന് പോയി തരാമോ ആശാനേ?" ചോദിക്കുന്നത് സ്ഥലം എംഎൽഎയോട് ഇരിക്കൂറിലെ വോട്ടർമാരാണ്. കഴിഞ്ഞ നാൽപ്പത് വർഷക്കാലം ഇരിക്കൂറിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഒന്നു കാട്ടിത്തരാമോ എന്നാണ് സ്ഥലത്തെ ഒരു വോട്ടറുടെ ചോദ്യം. "കഴിഞ്ഞ നാൽപ്പത് വർഷക്കാലം കൊണ്ട് ഇരിക്കൂറിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ഒന്നു പറഞ്ഞു തരാമോ? അതും എംഎൽഎ ഫണ്ടിൽ നിന്നും ചെയ്തത്." ഇരിക്കൂറുകാരുടെ സ്വന്തം ഫേസ്ബുക്ക് ഗ്രൂപ്പായ "ഇരിക്കൂർ ഹു വിൽ ബെൽ ദ ക്യാറ്റ്" കേന്ദ്രീകരിച്ച് വോട്ടർമാർ ചോദിക്കുന്നത് ഇങ്ങനെയാണ്.
Samayam Malayalam KC Joseph
കെസി ജോസഫ് |Facebook


കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും എട്ട് തവണ നിയമസഭയിലേക്ക് പോയ കെസി ജോസഫ് മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തു എന്നാണ് വോട്ടർമാർ ചോദിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ചർച്ചകൾ രസകരമാണ്. "നിന്ന് കഥാപ്രസംഗം പറയാതെ ഇറങ്ങി പോ ആശാനെ" എന്ന കാഷ്ഷനോടെ ഗ്രൂപ്പിൽ പങ്കുവെച്ച, "കോട്ടയത്തു നിന്നും ട്രെയിനിലെത്തിയ പോരാളി, വാടക വീടുപോലും ഇല്ല, എന്നിട്ടും എട്ട് ജയം" എന്ന മനോരമ വാർത്തയെ കേന്ദ്രീകരിച്ചാണ് വോട്ടർമാരുടെ ചർച്ച.

വോട്ടർ 1: കഴിഞ്ഞ നാൽപ്പത് വർഷംകൊണ്ട് എന്തെല്ലാം ചെയ്തു എന്നൊന്ന് വിശദീകരിക്കാമോ? ചെയ്തു കഴിഞ്ഞതു മാത്രം. കെസിയുടെ അടുപ്പക്കാർ പറഞ്ഞാലും മതി.

വോട്ടർ 2: കണ്ണൂർ എയർ പോർട്ട്, മലയോര ഹൈവേ, കൂട്ടുപുഴ പാലം, ഏഴിമല നാവിക അക്കദാമി, പയ്യാമ്പലം ശ്മശാനം.

വോട്ടർ 3: ഡേയ് എംഎൽഎ ഫണ്ട്‌ ആണ് ഇത് എല്ലാം അല്ലേ? (പൊട്ടിച്ചിരിക്കുന്ന സ്മൈലി)

വോട്ടർ 2: ഇതിൽ പറഞ്ഞത് ഒന്നും ഇല്ലേ?

വോട്ടർ 4: കിൻഫ്ര, തളിപറമ്പ് നഗര വികസനം ,ഇരിട്ടി നഗരം മോഡിപിടിപ്പിക്കൾ, ഇരിട്ടി പാലം, കാട്ടാമ്പള്ളി പാലം, വളപട്ടണം പാലം.

വോട്ടർ 5: അതൊക്കെ വേറെ മണ്ഡലം ആണ് ചെങ്ങായി, വെറുതെ ഓരോന്നു പറയല്ലേ.

1982 ലാണ് കെസി ജോസഫ് ഇരിക്കൂറിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്. പിന്നീടങ്ങോട്ട് 1987, 1991, 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ ഇരിക്കൂറിനെ കേന്ദ്രീകരിച്ച് നിയമസഭയിലെത്തിയത് കെസി ജോസഫാണ്. "ഇടതു സർക്കാർ ഇക്കുറി ഇരിക്കൂറിനോട് പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു" എന്നാണ് കെസി ജോസഫിന്റെ ആരോപണം. എന്നാൽ കഴിഞ്ഞ നാൽപ്പത് വർഷത്തെ വികസനം ചൂണ്ടിക്കാട്ടാമോ എന്നാണ് വോട്ടർമാർ ചോദിക്കുന്നത്.

ഇനി പുതിയ മുഖം ഇരിക്കൂറിൽ വരട്ടെ എന്നാണ് കെസി ജോസഫ് പറയുന്നത്. വിളിച്ചാൽ വിളിപ്പുറത്തുള്ള സ്വന്തം നാട്ടുകാരനായ ഒരാൾ ഇക്കുറി ഇരിക്കൂറിൽ നിന്നും മത്സരിക്കണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. കോൺഗ്രസിനോടും യുഡിഎഫിനോടുമുള്ള വോട്ടർമാരുടെ കൂറാണ് എട്ട് തവണയും കെസി ജോസഫിന് തുണയായത്. 2016-ലെ തെരഞ്ഞെടുപ്പ് മുതൽ കെസി ജോസഫിനെ മാറ്റണമെന്ന് മണ്ഡലത്തിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. കൂടാതെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചതും കോൺഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഓതറിനെ കുറിച്ച്
ലിയോനാൾഡ് ഡെയ്സി മാത്യു
ലിയോനാൾഡ് ഡെയ്സി മാത്യു, കഥാകൃത്തും മാധ്യമ പ്രവർത്തകനുമാണ്. കണ്ണൂർ ജില്ലയിലെ എടൂർ സ്വദേശം. ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം 2016 മുതൽ മാധ്യമ രംഗത്ത് സജീവമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്