കോഴിക്കോട്: ഒരു സമൂഹത്തിനു പറയേണ്ട കാര്യങ്ങള്‍ വിദ്യാർഥികളാണ് ഇന്ന് പറയുന്നതെന്ന് കേരള സാഹിത്യോത്സവ വേദിയിൽ ചർച്ച. രാജ്യത്തെ മിക്ക പബ്ലിക് സര്‍വകലാശാലകളിലും വര്‍ഷങ്ങളായി ഇത്തരം സമരങ്ങള്‍ നടക്കുന്നുണ്ടെന്നും ചർച്ച വിലയിരുത്തി. 'ജെ എന്‍ യു മുതല്‍ ജാമിയ വരെ' എന്ന വിഷയത്തിന്മേൽ എഴുത്തോല വേദിയിൽ ഡോ. എം.കെ മുനീർ നയിച്ച ചർച്ചയിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നു വന്നത്. പ്രൊഫ. അരുണിമ, സുമംഗല ദാമോദരന്‍, ഷാജഹാന്‍ മാടമ്പാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിദ്യാഭ്യാസമാണ് എല്ലാത്തിനും അടിസ്ഥാനമെന്ന് പ്രൊഫ അരുണിമ പറഞ്ഞു. ജെഎന്‍യുവിനെ എങ്ങനെ തകര്‍ക്കാം എന്ന ആശയത്തോടെയുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ വിദ്യാർഥികള്‍ കൂടുതല്‍ ശക്തരാവുകയാണ്. രാത്രി മുഴുവന്‍ മുദ്രാവാക്യം വിളിക്കുക തുടങ്ങി വിദ്യാർഥികള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും നമ്മുടെ സമൂഹത്തിനും വരും തലമുറക്കും വേണ്ടിയാണെന്നും അത് തകര്‍ക്കാനാണ് ഇത്തരം ക്യാമ്പസുകള്‍ക്ക് നേരെ അക്രമം നടത്തുന്നതെന്നും ചർച്ച നിരീക്ഷിച്ചു.
Also Read: മക്കളുടെ തൊഴിൽപ്രാപ്തി മാതാപിതാക്കൾ അറിയണം: 'ബല്ലാത്ത പഹയൻ'
ഒരു സുപ്രഭാതത്തില്‍ ക്യാമ്പസ് പുതിയൊരു സെക്യൂരിറ്റി വിംഗ് ഏറ്റെടുക്കുകയും ജാമിയക്കകത്ത് പോലീസിന് പ്രവേശിക്കാന്‍ കഴിയുന്നതും എന്നാല്‍ ജെഎന്‍യുവില്‍ നിരോധിക്കപ്പെടുകയും 'ഇവിടെ ഞങ്ങള്‍ അടിക്കുമ്പോള്‍ നിങ്ങള്‍ കയറി വരരുതെ'ന്നും പറഞ്ഞ സാഹചര്യമുണ്ടായതായും എം. കെ മുനീര്‍ സൂചിപ്പിച്ചു. ജെഎന്‍യുവിനെ എന്തുകൊണ്ട് മറ്റു ക്യാമ്പസുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു എന്ന് ഷാജഹാന്‍ മാടമ്പാട്ട് ചോദിച്ചു. ദേശീയ തലത്തില്‍ ഭരണകൂടം പോലും ചോദ്യം ചെയ്യപ്പെടുമ്പോള്‍ മുന്നോട്ടു വന്ന ക്യാമ്പസുകളില്‍ ജാമിയ മുന്നിട്ടു നില്‍ക്കുന്നെന്നും വേദിയില്‍ ചര്‍ച്ച ചെയ്തു.