തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്ന യുഡിഎഫ് അന്ത്യശാസമം തള്ളി ജോസ് കെ മാണി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഉടലെടുത്ത യുഡിഎഫിലെ തർക്കങ്ങളാണ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. തങ്ങൾക്ക് വിപ്പ് നൽകാൻ മുന്നണിക്ക് അധികാരമില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
Also Read: അവിശ്വാസത്തെ അനുകൂലിച്ചാല്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും; അല്ലെങ്കിൽ 'പുറത്ത്', ജോസ് വിഭാഗത്തോട് UDF
അതേസമയം ജോസ് കെ മാണി വിഭാഗം അച്ചടക്കലംഘനത്തിനുള്ള സസ്പെന്‍ഷനിലാണെന്നും ഇത് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞത്. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാല്‍ മുന്നണിയില്‍ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് നിലപാടുകളെ പാടെ തള്ളിയിരിക്കുകയാണ് ജോസ് വിഭാഗം.
ജോസ് കെ മാണി പക്ഷത്തിന്റെ റോഷി അഗസ്റ്റിനാണ് പാർട്ടിയുടെ വിപ്പായി നിയമസഭാ രേഖകളിലുള്ളത്. എന്നാൽ, പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് കഴിഞ്ഞ ദിവസം തങ്ങളുടെ പാർട്ടിയുടെ വിപ്പ് മോൻസ് ജോസഫാണെന്ന് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ജോസ് കെ മാണിയ്ക്കൊപ്പം രണ്ട് എംഎൽഎമാരും ജോസഫ് പക്ഷത്ത് നിന്ന് പിജെ ജോസഫ് അടക്കം മൂന്ന് എംഎൽഎമാരുമാണുള്ളത്.