പരാജയം, പിന്നാലെ ചരിത്ര വിജയം
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച എം ബി രാജേഷ് അപ്രതീക്ഷിതമായായിരുന്നു പരാജയപ്പെട്ടത്. മുൻപ് രണ്ട് വട്ടം പാർലമെൻ്റിലെത്തുകയും സഭയിലെ പ്രസംഗങ്ങൾ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തെങ്കിലും കോൺഗ്രസ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനോടു പരാജയപ്പെടാനായിരുന്നു രാജേഷിൻ്റെ വിധി. എസ്എഫ്ഐയിലൂടെ തുടങ്ങി ഡിവൈഎഫ്ഐയിലൂടെ വളർന്ന എംബി രാജേഷ് രണ്ട് വട്ടം 2009 മുതൽ 2019 വരെ ലോക്സഭയിൽ പാലക്കാടിനെ പ്രതിനിധീകരിച്ചു. എന്നാൽ 2019ലെ പരാജയം ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ തൃത്താലയിൽ നിന്ന് രണ്ട് വട്ടം ജയിച്ച് നിയമസഭയിലെത്തിയ യുഡിഎഫ് നേതാവ് വിടി ബൽറാമിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു സിപിഎം എംബി രാജേഷിനെ ഏൽപ്പിച്ച ദൗത്യം.
സ്പീക്കർ എന്ന നിയോഗം
ബൽറാമിനെതിരെ മൂവായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം ബി രാജേഷ് വിജയിച്ചത്. എന്നാൽ കൈവിട്ടു പോയ മണ്ഡലം ബൽറാമിൽ നിന്നു തിരിച്ചു പിടിക്കാൻ സിപിഎമ്മിനായി എന്നതായിരുന്നു പ്രധാന നേട്ടം. 2021ലെ വിജയത്തിനൊപ്പം എൽഡിഎഫ് ഏറെ ആഘോഷിച്ചതും ബൽറാമിൻ്റെ പരാജയമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങളായിരിക്കും എന്ന വാർത്തയ്ക്കു പിന്നാലെ എം ബി രാജേഷിൻ്റെ പേരും വാർത്തകളിൽ നിറഞ്ഞു. എന്നാൽ നിയമസഭാ സ്പീക്കറാകുക എന്നതായിരുന്നു എംബി രാജേഷിനെ പാർട്ടി ഏൽപ്പിച്ച ദൗത്യം. സിപിഎമ്മിൻ്റെ മികച്ച കേഡറായ രാജേഷ് തികഞ്ഞ അച്ചടക്കത്തോടെയാണ് സ്പീക്കർ പദവി കൈകാര്യം ചെയ്തത്. കെകെ രമയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ എം എം മണിയെ വിമർശിച്ച എം ബി രാജേഷിൻ്റെ നടപടി പ്രതിപക്ഷത്തിനു വരെ അദ്ദേഹത്തെ സ്വീകാര്യനാക്കി. വീണ ജോർജും എ എൻ ഷംസീറും അടക്കമുള്ള നേതാക്കളും അദ്ദേഹത്തിൻ്റെ തിരുത്തലിന് ഇരകളായി. ഈ മികച്ച പ്രകടനമാണ് ഒടുവിൽ അദ്ദേഹത്തെ മന്ത്രിപദവിയ്ക്ക് അർഹനാക്കിയത്.
എം വി ഗോവിന്ദന് പകരക്കാരൻ
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയും മന്ത്രി എം വി ഗോവിന്ദൻ ഈ പദവി ഏറ്റെടുക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എം ബി രാജേഷ് മന്ത്രിസഭയിലെത്തുന്നത്. എം വി ഗോവിന്ദൻ ഉടൻ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും ഈ വകുപ്പുകളായിരിക്കും എം ബി രാജേഷ് കൈകാര്യം ചെയ്യുകയെന്നും സിപിഎം വൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്പീക്കർ സ്ഥാനം ഒഴിയുന്നതോടെ കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാനും സിപിഎമ്മിനെ രാഷ്ട്രീയമായി ശക്തിപ്പെടുത്താനുമുള്ള ഒരു നേതാവിനെ തിരിച്ചുകിട്ടിയെന്ന ആത്മവിശ്വാസം പാർട്ടിയ്ക്കുണ്ട്. എ എൻ ഷംസീറിനാണ് സ്പീക്കർ പദവി ലഭിക്കുക.
കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്ന് രാജേഷ്
താൻ ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുമെന്നായിരുന്നു മാധ്യമങ്ങളോട് എം ബി രാജേഷ് പ്രതികരിച്ചത്. തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്ക് ലഭിച്ച ഔദ്യോഗിക പത്രക്കുറിപ്പിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വേറൊരു ചുമതല നിശ്ചയിക്കുന്നു എന്നേയുള്ളൂ എന്നും ഇതിനു മുൻപു ഇതുപോലെ ഏൽപ്പിച്ചിട്ടുള്ള എല്ലാ ചുമതലകളും കഴിവിൻ്റെ പരാമാവധി നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറായി പ്രവർത്തിച്ച പതിനാറ് മാസത്തെ പ്രവർത്തനം വിലപ്പെട്ട അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെ പാരമ്പര്യമുള്ള കേരള നിയമസഭയുടെ അധ്യക്ഷനായി ഇരുന്നുകൊണ്ട് പാരമ്പര്യത്തോടു നീതി പുലർത്തുന്ന പ്രവർത്തനം നടത്താൻ കഴിഞ്ഞു. എന്നാൽ ഇത് വിലയിരുത്തേണ്ടത് മറ്റുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.