ആപ്പ്ജില്ല

ജയിലുകൾ നിറയുന്നത് ഒഴിവാക്കാൻ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ കെ ശൈലജ

പ്രളയകാലത്ത് ആത്മഹത്യകളൊഴിവാക്കാൻ നടത്തിയ രീതിയിലുള്ള ഇടപെടലുകൾ കുറ്റവാളികളുടെ എണ്ണം കുറയ്ക്കുന്നതിൽ ഉണ്ടാവണം.

Samayam Malayalam 11 Oct 2018, 5:17 pm
തിരുവനന്തപുരം: ജയിലുകളിൽ കുറ്റവാളികൾ നിറയുന്ന അവസ്ഥ മാറി കുറ്റവാളികളെ കുറച്ചുകൊണ്ടുവരാൻ സമൂഹം ഒത്തൊരുമിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. ഒരാളും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യവും ബാഹ്യ പശ്ചാത്തലവുംകൊണ്ട് കുറ്റവാളികളാകുന്നവരാണ് അധികവും. ചെറിയ കുറ്റങ്ങൾ ചെയ്തവർപോലും വലിയ കുറ്റങ്ങൾ ചെയ്തവർക്കൊപ്പം ജീവിക്കേണ്ട അവസ്ഥയാണ്. ഇത് ആ വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. നല്ലനടപ്പ് വിധിച്ച് നാട്ടിലെത്തുന്നവർക്ക് സാമൂഹിക കാഴ്ചപാടുമൂലം വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയേണ്ട അവസ്ഥയാണുള്ളത്. ജയിലുകൾ നിറയുന്നത് ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം സമൂഹവും ഒത്തൊരുമിക്കണെന്ന് മന്ത്രി ശൈലജ പറഞ്ഞു. കുറ്റവാളികളില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Samayam Malayalam k k shailaja on kerala jail
ജയിലുകൾ നിറയുന്നത് ഒഴിവാക്കാൻ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ കെ ശൈലജ


ശക്തമായ ഇടപെടലുകളിലൂടെ സാമൂഹ്യനീതി ഉറപ്പാക്കി നല്ലൊരു സമൂഹം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പെന്ന് മന്ത്രി പറഞ്ഞു. പരസ്പര പൂരകങ്ങളായ സാമഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനാല്‍ സമൂഹത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുന്നുണ്ട്. പ്രളയ ദുരന്തത്തെത്തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ വിദഗ്ധമായി നേരിടാന്‍ ഈ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നടന്നു. ഒന്നര ലക്ഷം പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. വിദഗ്ധ കൗണ്‍സിലിംഗിലൂടെ അവരുടെ ആശങ്കകള്‍ പരിഹരിക്കാനും ആത്മഹത്യകള്‍ പരമാവധി കുറയ്ക്കാനും സാധിച്ചു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കുകയാണ്. ഇതേരീതിയില്‍ ഇടപെടലുകള്‍ നടത്തിയാല്‍ കുറ്റവാളികളേയും മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് സാമൂഹ്യനീതി വകുപ്പ് കരുതുന്നത്. ഇതിനായി സാമൂഹ്യനീതി, പോലീസ്, ജയില്‍ വകുപ്പുകളും, ജഡ്ജിമാര്‍, അഭിഭാഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രാകൃതമായ ശിക്ഷാരീതി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അതിനാല്‍ തന്നെ കാലത്തിനനുസരിച്ച് ശിക്ഷാരീതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ചെറിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ വിടാതെ ആര്‍.സി.സി. പോലുള്ള സ്ഥലങ്ങളിലോ മറ്റോ അയച്ച് നിശ്ചിത ദിവസം സാമൂഹ്യ സേവനം നടത്തി പരിവര്‍ത്തനം നടത്തിക്കണം. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിച്ച് തിരികെ വരുന്നത് വലിയൊരു കാര്യമാണ്. അവരെ സമൂഹം പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിലൂടെ നല്ലൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ സാധിക്കും.

കാലം മാറിയതനുസരിച്ച് കുറ്റങ്ങളുടെ രീതിയും മാറിയിട്ടുണ്ട്. ഇതനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നല്ലനടപ്പ് ശാസ്ത്രീയമായി പരിഷ്‌കരിക്കാനാണ് സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നത്. കുറ്റവാളിയുടെ കുടുംബത്തിന്റെ ജീവിത സാഹചര്യം പലരും കാണാതെ പോകുന്നുണ്ട്. അതിനും ഒരു മാറ്റം വരണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്