ആപ്പ്ജില്ല

കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സുരേന്ദ്രനെ ഉടൻ തന്നെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

Samayam Malayalam 18 Nov 2018, 8:50 am
പത്തനംതിട്ട: ഇന്നലെ രാത്രിയോടെ നിലക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുരേന്ദ്രനെ കരുതൽ തടങ്കലിൽ എടുക്കുന്നുവെന്ന് അറിയിച്ച പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പോലീസ് സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി പുലർച്ചയോടെ പത്തനംതിട്ട ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
Samayam Malayalam k surendran arrest


ഞായറാഴ്‌ച കോടതി അവധിയായതിനാൽ ഇനി നാളെ മാത്രമേ കോടതി നടപടികൾ ഉണ്ടാകൂ. സുരേന്ദ്രൻ മജിസ്‌ട്രേറ്റിന് മുന്നിൽ അഭിഭാഷകൻ വഴി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് വാദിച്ചു. പോലീസിന്റെ വാദം മജിസ്‌ട്രേറ്റ് അംഗീകരിച്ചു. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ബിജെപി,ആർഎസ്എസ് നേതാക്കളുടെ സാന്നിധ്യമാണ് സംഘർഷങ്ങൾക്ക് ഇടയാക്കിയതെന്ന് പോലീസ് വാദിച്ചു. തനിക്ക് കുടിക്കാൻ വെള്ളം തന്നില്ല എന്നും മരുന്ന് കഴിക്കാൻ അനുവദിച്ചില്ല എന്നും സുരേന്ദ്രൻ പൊലീസിന് എതിരായി മജിസ്‌ട്രേറ്റിന് മുന്നിൽ വാദിച്ചു.

എന്നാൽ, സുരേന്ദ്രന്റെ വാദങ്ങൾ മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല. കെ. സുരേന്ദ്രനെ റിമാൻഡ് റിപ്പോർട്ട് തയ്യാറായാൽ ഉടൻ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. സുരേന്ദ്രന്റെ അറസ്റ്റിനെത്തുടർന്ന് ബിജെപി ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും. ഹൈവേകളിൽ വാഹനം തടയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സുരേന്ദ്രന്റെ ഒപ്പം ശബരിമലയിൽ ദർശനം നടത്താനെത്തിയ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കെ സുരേന്ദ്രനടക്കമുള്ള അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരെ ഇന്നലെ ചിറ്റാർ പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. കെ സുരേന്ദ്രനും ഏഴുപേരടങ്ങിയ സംഘവും ഉണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർക്ക് മാത്രമാണ് ഇരുമുടിക്കെട്ടുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് ആറേമുക്കാലോടെയാണ് കെ സുരേന്ദ്രൻ സന്നിധാനത്തേക്ക് പുറപ്പെട്ടത്. പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും അനുസരിക്കാൻ താൻ തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സുരേന്ദ്രൻ ശബരിമലയിൽ എത്തിയാൽ സംഘർഷം ഉണ്ടാകുമെന്ന് നിലയ്ക്കൽ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.

എന്നാൽ തനിക്ക് ശബരിമലയിൽ സന്ദർശനം നടത്തിയേ മതിയാകൂ എന്ന് കെ സുരേന്ദ്രൻ വാശി പിടിച്ചു. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂറ് മുമ്പുവരെ മാത്രമേ തീർത്ഥാടകരെ കടത്തിവിടൂ എന്ന് എസ് പി പറഞ്ഞപ്പോൾ പോലീസിന്റെ നിർദ്ദേശം അനുസരിക്കാനാവില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഇതോടെ പോലീസും സുരേന്ദ്രനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും അറസ്റ്റിന് വഴിവെയ്ക്കുകയുമായിരുന്നു.
തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയിൽ രാവിലെ നെയ്യഭിഷേകത്തിനും ഗണപതി ഹോമത്തിനും വഴിപാടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. പക്ഷെ, സംഘർഷ സാധ്യതയുള്ളതിനാൽ സുരേന്ദ്രനെ എന്തുവന്നാലും കടത്തിവിടില്ലെന്ന് എസ് പി യതീഷ് ചന്ദ്ര നിലപാടെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്