തിരുവനന്തപുരം: നെയ്യാറ്റിൻകര സനല്‍കുമാര്‍ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ അലംഭാവം ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സനല്‍കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാന കാര്യമാണ്. സംസ്ഥാന പോലീസ് സേനയ്ക്കു കളങ്കമാണ് ഡിവൈഎസ്പി ഉണ്ടാക്കിയതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ സനല്‍കുമാറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാഹനം പാർക്ക് ചെയ്തതിനെ തുടർന്നുള്ള തർക്കത്തിനിടയിൽ ഡിവൈഎസ്പി ഹരികുമാർ സനലിനെ റോഡിലേക്ക് തള്ളിയത്. ഉടന്‍ തന്നെ എതിരെ വന്ന കാറിടിച്ച് സനല്‍ മരിക്കുകയായിരുന്നു. ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോഴാണ് സനല്‍ കാറിടിച്ചു മരിച്ചതെന്ന് ദൃക്സാക്ഷിയായ മാഹീന് പറഞ്ഞിരുന്നു.
കൊലപാതകത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് സനലിന്റെ കുടുംബാംഗങ്ങള്‍ രംഗത്തുവന്നിരുന്നു. കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ പൊലീസിന്റെ സംരക്ഷണത്തിലാണെന്ന് സനൽ കുമാറിന്റെ അമ്മ രമണി ആരോപിച്ചിരുന്നു.
അതേസമയം, സനൽ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാകെ ക്ഷതമേറ്റിരുന്നെന്നും ആന്തരിക രക്തശ്രാവം ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതിയിൽ ഡിവൈഎസ്പി ഹരികുമാർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോൻ നിർദ്ദേശിച്ചെങ്കിലും ആദ്യം പൊലീസ് സ്റ്റേഷനിലേക്കാണ് ആമ്പുലൻസ് പോയതെന്ന് ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.